Home Featured തുടിക്കുന്ന കരളുമായി പാഞ്ഞ് ബെംഗളൂരു മെട്രോ; 55 മിനിറ്റിനുള്ളില്‍ താണ്ടിയത് 31 കിലോമീറ്റര്‍

തുടിക്കുന്ന കരളുമായി പാഞ്ഞ് ബെംഗളൂരു മെട്രോ; 55 മിനിറ്റിനുള്ളില്‍ താണ്ടിയത് 31 കിലോമീറ്റര്‍

by admin

നഗരത്തിലെ തിരക്കുകളില്‍ കുരുങ്ങാതെ അവയവ ഗതാഗതം നടപ്പാക്കാൻ നമ്മ മെട്രോയുടെ സഹായം തേടി അധികൃതർ. വൈറ്റ്‌ഫീല്‍ഡില്‍ നിന്ന് രാജരാജേശ്വരി നഗറിലേക്കാണ് മെട്രോ ട്രെയിനില്‍ മാറ്റിവെക്കലിനുള്ള കരള്‍ കൊണ്ടുപോയത്.വൈദേഹി ഹോസ്പിറ്റലില്‍ നിന്ന് സ്പാർഷ് ഹോസ്പിറ്റലിലേക്കായിരുന്നു ഈ യാത്ര.കരളിന്റെ യാത്രയ്ക്കായി ആംബുലൻസും മെട്രോ ട്രെയിനും ഉപയോഗിക്കപ്പെട്ടു. ആംബുലൻസിലാണ് വൈദേഹി ആശുപത്രിയില്‍ നിന്ന് വൈറ്റ്ഫീല്‍ഡ് മെട്രോ സ്റ്റേഷനിലേക്ക് അവയവം എത്തിച്ചത്.

രാജരാജേശ്വരി നഗല്‍ മെട്രോ സ്റ്റേഷനില്‍ മറ്റൊരു ആംബുലൻസ് കാത്തു നില്‍പ്പുണ്ടായിരുന്നു. ഈ ആംബുലൻസില്‍ സ്പാർഷ് ഹോസ്പിറ്റലിലേക്ക് അവയവം എത്തിച്ചു. അതിവേഗത്തില്‍ തന്നെ കാര്യങ്ങള്‍ ഭംഗിയായി നടന്നു.കർണാടകയില്‍ ആദ്യമായിട്ടാണ് മെട്രോ സർവീസ് വഴി അവയവം കൊണ്ടുപോകുന്നത്. ഇന്ത്യയില്‍ ഇത് രണ്ടാമത്തെ സംഭവമാണ്. വൈദേഹി ഹോസ്പിറ്റലില്‍ നിന്ന് വൈറ്റ്‌ഫീല്‍ഡ് മെട്രോ സ്റ്റേഷനിലേക്ക് 5.5 കിലോമീറ്റർ ദൂരമുണ്ടായിരുന്നു. ഇത്രയും ദൂരം പോലീസ് ഗ്രീൻ കോറിഡോർ ഒരുക്കിയിരുന്നു.

ഡോക്ടർമാരടക്കം ഏഴ് മെഡിക്കല്‍ സ്റ്റാഫുകള്‍ അടങ്ങിയ സംഘമാണ് വൈറ്റ്‌ഫീല്‍ഡ് മെട്രോ സ്റ്റേഷനില്‍ രാത്രി 8.38-ന് അവയവം എത്തിച്ചത്. ഇവർക്കായി ഒരു മെട്രോ ട്രെയിൻ തയ്യാറാക്കി നിർത്തിയിരുന്നു. ഒരു സാധാരണ ട്രെയിനിന്റെ അവസാന കോച്ച്‌ ഇതിനായി നീക്കിവെക്കുകയാണ് ബാംഗ്ലൂർ മെട്രോ റെയില്‍ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎല്‍) ചെയ്തത്.ഈ രണ്ട് മെട്രോ സ്റ്റേഷനുകളിലെയും എലിവേറ്ററുകള്‍ മെട്രോ സുരക്ഷാ ടീം സജ്ജമാക്കി നിർത്തിയിരുന്നു. അവയവത്തിന് തടസ്സമില്ലാത്ത യാത്ര മെട്രോ അധികാരികള്‍ ഉറപ്പാക്കി.

മെട്രോ ജീവനക്കാരും അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസറും (എഎസ്‌ഒ) സുരക്ഷാ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി. രേഖകള്‍ ശരിയായി പരിശോധിച്ചു. വൈറ്റ്‌ഫീല്‍ഡില്‍ നിന്ന് രാത്രി 8.42-ന് പുറപ്പെട്ട ട്രെയിൻ 31 കിലോമീറ്റർ ദൂരം 55 മിനിറ്റിനുള്ളില്‍ താണ്ടി രാജരാജേശ്വരി നഗർ മെട്രോ സ്റ്റേഷനില്‍ 9.48-ന് എത്തി.രാജരാജേശ്വരി നഗർ മെട്രോ സ്റ്റേഷനില്‍ നിന്ന് 2.5 കിലോമീറ്റർ ദൂരം പോലീസ് ക്ലിയർ ചെയ്ത് ഗ്രീൻ കോറിഡോർ ഒരുക്കിയിരുന്നു. ഇതുവഴി വഴി സ്പാർഷ് ഹോസ്പിറ്റലിലേക്ക് അവയവം എത്തിച്ചു.

ഉടൻ തന്നെ ട്രാൻസ്പ്ലാൻറ് ശസ്ത്രക്രിയ ആരംഭിച്ചു. പുലർച്ചെ 3 മണിയോടെ ശസ്ത്രക്രിയ പൂർത്തിയായി. അപകടത്തില്‍ മരിച്ച 24 വയസ്സുള്ള ഒരാളില്‍ നിന്നാണ് കരള്‍ എടുത്തത്. ഹെപ്പറ്റൈറ്റിസ് ബാധിച്ച്‌ കരള്‍ തകരാറിലായ രോഗിക്ക് വേണ്ടിയായിരുന്നു ഇത്. രണ്ട് മാസത്തിലധികമായി ഈ രോഗി അവയവത്തിനായി കാത്തിരിക്കുകയായിരുന്നു.റോഡ് മാർഗ്ഗം പോവുകയാണെങ്കില്‍ വെള്ളിയാഴ്ച വൈകുന്നേരത്തെ ട്രാഫിക്കില്‍ അവയവം നഷ്ടപ്പെടാൻ സാധ്യതയുണ്ടായിരുന്നെന്ന് സ്പാർഷ് ഹോസ്പിറ്റലിലെ ലിവർ ട്രാൻസ്പ്ലാൻറ് ആൻഡ് എച്ച്‌പിബി സർജറി വിഭാഗം മേധാവിയും സീനിയർ കണ്‍സള്‍ട്ടന്റുമായ ഡോ. മഹേഷ് ഗോപസെട്ടി പറഞ്ഞു.മെട്രോ റെയിലിനെ അവയവ ഗതാഗതത്തിന് ഉപയോഗിക്കുന്നത് ഇന്ത്യയില്‍ ഇത് രണ്ടാമത്തെ തവണയാണ്. 2025 ജനുവരി 18-ന് ഹൈദരാബാദ് മെട്രോ ഇത്തരത്തില്‍ അവയവ ഗതാഗതം നടത്തിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group