ബെംഗളൂരു∙ ബിഎംടിസി ബസുകളുടെ തത്സമയ റൂട്ട് ഉൾപ്പടെയുള്ള വിവരങ്ങൾ അറിയാൻ സഹായിക്കുന്ന നമ്മ ബിഎംടിസി ആപ് പുറത്തിറങ്ങി. ഇംഗ്ലിഷ്, കന്നഡ ഭാഷകളിൽ സേവനം ലഭിക്കും. നേരത്തെയുണ്ടായിരുന്ന ആപ്പിന് പകരമായാണ് കൂടുതൽ സൗകര്യങ്ങളോടെയുള്ള പുതിയ ആപ് ആരംഭിച്ചത്. ബസുകളുടെ ലൈവ് ട്രാക്കിങ്, സ്ത്രീ സുരക്ഷയ്ക്കുള്ള എസ്ഒഎസ് ബട്ടൺ, ഫെയർ കാൽക്കുലേറ്റർ, സമീപത്തെ ബസ് സ്റ്റോപ്പുകൾ തുടങ്ങിയ കാര്യങ്ങൾ അറിയാം.
നിലവിൽ പ്രതിദിനം 5500 സർവീസുകളിലായി 30–35 ലക്ഷം പേർ വരെ ബിഎംടിസി ബസുകളിൽ യാത്ര ചെയ്യുന്നുണ്ട്. നിലവിൽ ടുമോക്ക് ആപ് വഴി പ്രതിമാസ, പ്രതിദിന പാസെടുക്കുന്നതിനുള്ള സൗകര്യമുണ്ട്. നമ്മ ബിഎംടിസി ആപ് പ്ലേ സ്റ്റോർ, ആപ്പിൾ സ്റ്റോർ എന്നിവിടങ്ങളിൽ നിന്ന് ഡൗൺ ലോഡ് ചെയ്യാം.
ക്യുആർ കോഡ് ടിക്കറ്റ് ഹിറ്റ്
നമ്മ മെട്രോ ക്യുആർ കോഡ് ടിക്കറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം 6 ലക്ഷം കടന്നു. കഴിഞ്ഞ വർഷം നവംബറിലാണ് സംവിധാനം ആരംഭിച്ചത്. മാർച്ച് വരെ 6.63 ലക്ഷം പേരാണ് ക്യുആർ കോഡ് ഉപയോഗിച്ച് ടിക്കറ്റെടുത്തത്. ടോക്കൺ ടിക്കറ്റ്, സ്മാർട്ട് കാർഡുകൾക്ക് പുറമേയാണിത്. പ്രതിദിന യാത്രക്കാരിൽ 60% പേർ സ്മാർട്ട് കാർഡാണ് ആശ്രയിക്കുന്നത്. 35% പേർ ടോക്കൺ ടിക്കറ്റും 5% പേർ ക്യുആർ കോഡ് ടിക്കറ്റും എടുക്കുന്നു. നമ്മ മെട്രോ ആപ് ഉപയോഗിച്ചാണ് ക്യുആർ കോഡ് ടിക്കറ്റ് ഓട്ടമാറ്റിക് ഫെയർ ഗേറ്റുകളിൽ (എഎഫ്സി) സ്കാൻ ചെയ്യുന്നത്.
ബംഗളുരു :ഗുണ്ടകളുടെ വീടുകളിൽ പോലീസ് റെയ്ഡ്
ബെംഗളൂരു: നഗരത്തിൽ ഗുണ്ടാപട്ടികയിലുള്ളവരുടെയും സ്ഥിരം കുറ്റവാളികളുടെയും വീടുകളിൽ പോലീസ് റെയ്ഡ്. തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് നടപടി. ബുധനാഴ്ചയും വ്യാഴാഴ്ചയുമായി നടന്ന റെയ്ഡിൽ ചില വീടുകളിൽനിന്ന് വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഏതാനും പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
500-ഓളം ഗുണ്ടകളുടെ വീടുകളിൽ പരിശോധന നടത്തിയതായാണ് വിവരം. ഓരോ മേഖലയിലെയും ഡി.സി.പി.മാരാണ് റെയ്‌ഡിന് നേതൃത്വംനൽകിയത്. വരും ദിവസങ്ങളിലും പരിശോധനകളുണ്ടാകും.
ബെംഗളൂരുവിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ പരിശോധിക്കാൻ നഗരാതിർത്തികളിൽ പ്രത്യേക ചെക്‌പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. സംശയം തോന്നുന്ന വാഹനങ്ങളെ കർശന പരിശോധനയ്ക്ക് ശേഷമാണ് നഗരത്തിലേക്ക് കടത്തിവിടുന്നത്. ഇതിനുപുറമേ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നഗരത്തിനുള്ളിൽ പ്രത്യേക ചെക്‌പോസ്റ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. മിന്നൽപ്പരിശോധനകൾക്കായി ഫ്ളയിങ് സ്‌ക്വാഡും പ്രവർത്തന സജ്ജമാണ്.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്നശേഷം ഇതുവരെ 204 കോടി രൂപ മൂല്യമുള്ള വസ്തുക്കളും പണവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പിടിച്ചെടുത്തതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.