അഹമ്മദാബാദ്: അഹമ്മദാബാദില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു.
പോലീസ് ഹെഡ്ക്വാർട്ടേഴ്സില്‍ ജോലി ചെയ്യുന്ന വനിതാ കോണ്‍സ്റ്റബിള്‍ റിങ്കല്‍ ഹസ്മുഖ് വൻസാരയെ (32) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നഗ്നമായ നിലയിലായിരുന്നു ഗാന്ധിനഗറിലെ സ്റ്റാഫ് ക്വാർട്ടേഴ്സില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ യുവതിയുടെ കാമുകൻ മോഹൻ നാഗ്ജി പർഗിയെ പോലീസ് അറസ്റ്റ് ചെയ്തു.
15 വർഷമായി പ്രണയത്തിലായിരുന്ന റിങ്കലും മോഹനനും ഭാവ്‌നഗറിലെ ഗരിയാധർ സ്വദേശികളാണ്. കോളേജ് കാലം മുതലുള്ള പ്രണയബന്ധം മോഹന്റെ വിവാഹശേഷവും തുടർന്നു. ഗാന്ധിനഗറിലെ പോലീസ് ക്വാർട്ടേഴ്സില്‍ സഹോദരനൊപ്പമായിരുന്നു റിങ്കല്‍ താമസിച്ചിരുന്നത്. സെപ്റ്റംബർ 29-ന് സഹോദരനും ഭാര്യയും നാട്ടിലേക്ക് പോയ തക്കം നോക്കി മോഹൻ ക്വാർട്ടേഴ്സിലെത്തുകയും തുടർന്ന് ഇരുവരും തമ്മില്‍ കടുത്ത തർക്കമുണ്ടാവുകയുമായിരുന്നു.
റിങ്കല്‍ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് വലിയ സമ്മർദ്ദം ചെലുത്തിയിരുന്നു. എന്നാല്‍, നാല് വയസുള്ള കുട്ടിയുടെ പിതാവായ മോഹൻ ഈ ആവശ്യം നിരസിച്ചതാണ് തർക്കത്തിന് കാരണമായത്. ഒടുവില്‍ തർക്കത്തിനിടെ തുണി ഉപയോഗിച്ച് റിങ്കിലിനെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു എന്ന് പോലീസ് കണ്ടെത്തി.
കൊലപാതകത്തിനുശേഷം മോഹനൻ രക്ഷപ്പെട്ടെങ്കിലും ഇരുവരും തമ്മിലുള്ള ഫോണ്‍ കോള്‍ വിവരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചത്. റിങ്കിലിന്റെ ഫോണിലേക്ക് വന്ന അവസാന കോളുകളിലൊന്ന് മോഹന്റേതായിരുന്നു. ഈ നമ്ബറിലേക്ക് അന്വേഷണ സംഘം വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് ചെയ്തത് കൂടുതല്‍ സംശയം ജനിപ്പിക്കാൻ കാരണമായി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. രാത്രി ഒമ്ബതരയോടെയാണ് കോണ്‍സ്റ്റബിള്‍ സ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങിയെത്തിയത്. സഹോദരൻ നാട്ടിലില്ലാത്ത സമയത്ത് മോഹൻ ക്വാർട്ടേഴ്സിലെത്തിയതിന് പിന്നാലെയാണ് കൊലപാതകം നടന്നത്. അറസ്റ്റിലായ പ്രതിക്കെതിരെ കൊലപാതക കുറ്റങ്ങളടക്കം ചുമത്തിയിട്ടുണ്ട്.