ബെംഗളൂരു : ഈ വർഷത്തെമൈസൂരു ദസറ ആഘോഷത്തിനുള്ള ഒരുക്കങ്ങൾക്ക് തുടക്കമായി. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ വിധാൻസൗധയിൽ ഉന്നതതല യോഗം വിളിച്ചു ചേർത്തു. വിദേശ വിനോദ സഞ്ചാരികളുൾപ്പെടെ പത്ത് ലക്ഷത്തോളം പേർ പങ്കെടുക്കുമെന്നു കരുതുന്ന ആഘോഷത്തിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാനും സുരക്ഷാ ഉറപ്പാക്കുന്നതിനുമുള്ള ക്രമീകരണങ്ങൾ എർപ്പെടുത്തുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സിദ്ധരാമയ്യ നിർദേശം നൽകി.
ചിന്നസ്വാമി സ്റ്റേഡിയത്തിനുമുമ്പിലുണ്ടായ തിക്കിലും തിരക്കിലും 11 പേർ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തലത്തിലാണ് ഇത്തവണത്തെ ദസറ ആഘോഷങ്ങളുടെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കാൻ തീരുമാനിച്ചത്. തിക്കും തിരക്കും ഒഴിവാക്കാൻ ജംബൂ സവാരിയുടെ അവസരത്തിൽ കൊട്ടാരത്തിനുമുമ്പിലിടുന്ന ഇരിപ്പിടങ്ങളുടെ എണ്ണം കുറക്കും.ഒരിടത്തും അമിതമായ ജനക്കൂട്ടമുണ്ടാകാതെ നോക്കണം. പോലീസ് ജനസൗഹൃദമായി പെരുമാറണമെന്നും ജനങ്ങളുമായുള്ള ആശയവിനിമയങ്ങൾ ഫലപ്രദമായിരിക്കണമെന്നും ക്രമസമാധാനം പിഴയില്ലാതെ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.മുൻവർഷങ്ങളിൽനിന്നു വ്യത്യസ്തമായി ഇത്തവണ 11 ദിവസമാണ് ദസറ ആഘോഷം.
സാധാരണ പത്ത് ദിവസങ്ങളാണുണ്ടാകാറ്. ഇത്തവണ സെപ്റ്റംബർ 22-ന് ആരംഭിച്ച് ആരംഭിച്ച് ഒക്ടോബർ രണ്ടിന് സമാപിക്കും. ആഘോഷത്തിന്റെ നടത്തിപ്പിന് ആവശ്യമായ ഫണ്ട് സർക്കാർ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷത്തെ ദസറയ്ക്ക് സർക്കാർ 40 കോടി രൂപ അനുവദിച്ചിരുന്നു. ദസറയുടെ ചടങ്ങുകൾക്ക് ആരംഭം കുറിച്ച് ഹുൻസൂർ ദേവനഹൊസഹള്ളി ഗ്രാമത്തിൽ ഓഗസ്റ്റ് എട്ടിന് ഉച്ചയ്ക്ക് 12.34-ന് ഗജപൂജ നടക്കും. തുടർന്ന് ആനകളെ മൈസൂരുവിലേക്ക് എത്തിക്കുന്ന ഗജപായനം. ദസറ ഉദ്ഘാടനം ചാമുണ്ഡിമലയിൽ സെപ്റ്റംബർ 22-ന് രാവിലെ 10.10-നായിരിക്കും.
ജംബൂ സവാരിയുടെ മുന്നോടിയായുള്ള നന്ദി ധ്വജപൂജ കൊട്ടാരത്തിലെ ആഞ്ജനേയസ്വാമി ക്ഷേത്രത്തിനുമുമ്പിൽ ഓഗസ്റ്റ് രണ്ടിന് ഉച്ചയ്ക്ക് ഒരു മണിക്കും പുഷ്പാർച്ചന കൊട്ടാരമുറ്റത്ത് വൈകിട്ട് 4.42-നും നടക്കും.
ജംബൂസവാരിയിൽ മഹാത്മാഗാന്ധിയുമായി ബന്ധപ്പെട്ട നിശ്ചലദൃശ്യങ്ങൾ
ദസറയുടെ പ്രധാന ഇനമായ ജംബൂ സവാരി ഘോഷയാത്രയിൽ ഇത്തവണ മഹാത്മാഗാന്ധിയുമായി ബന്ധപ്പെട്ട നിശ്ചലദൃശ്യങ്ങളും അണിനിരക്കും. വിജയദശമി ദിവസമാണ് ജംബൂസവാരി. ഇത്തവണ ഇത് ഗാന്ധി ജയന്തിദിനമായ ഒക്ടോബർ രണ്ടിനാണ്. ഇത് കണക്കിലെടുത്താണ് നിശ്ചലദൃശ്യങ്ങൾ രൂപകൽപന ചെയ്യുന്നത്. 15-ഓളം ആനകൾ അണിനിരക്കുന്ന ഘോഷയാത്രയാണ് ജംബൂ സവാരി. ചാമുണ്ഡേശ്വരിയുടെ വിഗ്രഹം സ്വർണ അംബാരിയിൽ ആനപ്പുറത്തെഴുന്നള്ളിച്ചാണ് ഘോഷയാത്ര
കൊട്ടാരത്തിൽനിന്നു ബന്നി മണ്ഡപത്തിലേക്ക് നടക്കുന്ന ഘോഷയാത്ര കാണാൻ പതിനായിരങ്ങൾ എത്തും. സർക്കാരിൻ്റെ വിവിധ പദ്ധതികൾ വിവരിക്കുന്ന പ്രദർശനം ആഘോഷനഗരയിലൊരുക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി.
ഉദ്ഘാടകയായി ബാനു മുഷ്താഖ്?: ഈ വർഷത്തെ ദസറ ആഘോഷത്തിന്റെ ഉദ്ഘാടകയായി അന്താരാഷ്ട്ര ബുക്കർ പുരസകാര ജേതാവും കന്നഡ എഴുത്തുകാരിയുമായ ബാനു മുഷ്താഖിനെ സർക്കാർ തിരഞ്ഞെടുത്തേക്കുമെന്ന് അഭ്യൂഹം.കന്നഡയിൽ ആദ്യമായി ബുക്കർ പുരസ്കാരമെത്തിച്ച കഥാകാരിയാണ്. ഇവരുടെ പുരസ്കാരം നേടിയ കഥാസമാഹാരം ഹാർട്ട് ലാംപ് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ ദീപാ ഭസ്തിയെ ഉദ്ഘാടകയാക്കിയേക്കുമെന്നാണ് മറ്റൊരഭ്യൂഹം. ഉദ്ഘാടകയെ 15 ദിവസത്തിനുള്ളിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിക്കും. ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, മന്ത്രിമാരായ എച്ച്.സി.മഹാദേവപ്പ, കെ.ജെ.ജോർജ്, ശിവരാജ് തംഗഡഗി കുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.