ഷാജഹാൻപുർ: ഉത്തർപ്രദേശിലെ ബറേലി സെൻട്രല്‍ ജയിലില്‍ കഴിയുന്ന തടവുകാരൻ സമൂഹ മാധ്യമങ്ങളില്‍ ലൈവ് വിഡിയോ പോസ്റ്റ് ചെയ്ത സംഭവത്തില്‍ മൂന്ന് വാർഡന്മാർക്ക് സസ്പെൻഷൻ. ആസിഫ് എന്ന പ്രതിയാണ് സമൂഹ മാധ്യമങ്ങളില്‍ ലൈവ് വീഡിയോ പോസ്റ്റ് ചെയ്തത്.
‘ഇവിടം സ്വർഗമാണ്, ഞാൻ ആസ്വദിക്കുകയാണ്’ എന്ന് രണ്ട് മിനിട്ട് ദൈർഘ്യമുള്ള വിഡിയോയില്‍ ആസിഫ് പറയുന്നുണ്ട്. 2019ല്‍ പൊതുമരാമത്ത് വകുപ്പ് കരാറുകാരൻ രാകേഷ് യാദവിനെ (34) പട്ടാപ്പകല്‍ വെടിവെച്ചുകൊന്ന കേസിലെ പ്രതിയാണ് ഇയാള്‍. ഈ കേസിലെ മറ്റൊരു പ്രതിയായ രാഹുല്‍ ചൗധരിയും തടവുശിക്ഷ അനുഭവിക്കുന്നുണ്ട്.
വിഡിയോ ശ്രദ്ധയില്‍പെട്ട രാകേഷ് യാദവിന്റെ സഹോദരൻ ജില്ലാ മജിസ്ട്രേറ്റിന് രേഖാമൂലം പരാതി നല്‍കുകയായിരുന്നു. പ്രതികള്‍ക്ക് ജയിലില്‍ പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
തുടർന്ന് ജയില്‍ അഡ്മിനിസ്ട്രേഷൻ സംഭവത്തില്‍ അന്വേഷണം നടത്തി വാർഡന്മാർക്കെതിരെ നടപടിയെടുക്കുകയായിരുന്നു. രവിശങ്കർ ദ്വിവേദി, ഹൻസ് ജീവ് ശർമ, ഗോപാല്‍ പാണ്ഡെ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.