ബെംഗളൂരു- കോഴിക്കോട് റൂട്ടില്‍ കൂടുതല്‍ എസി സീറ്റർ ബസ് സർവീസ് ആരംഭിക്കാൻ കേരള ആർടിസി.കോഴിക്കോട് ഡിപ്പോയ്ക്ക് 4 പുതിയ എസി ബസുകളാണു ലഭിക്കുക. നിലവില്‍ കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് 3 എസി ബസുകളാണു സർവീസ് നടത്തുന്നത്. ഇതില്‍ രണ്ടെണ്ണം സ്വിഫ്റ്റും ഒരെണ്ണം കേരള ആർടിസിയുടെ ഗരുഡ പ്രീമിയവുമാണ് (നവകേരള ബസ്). കൂടാതെ മൈസൂരു വഴിയുള്ള തിരുവനന്തപുരം, കൊട്ടാരക്കര എസി സീറ്റർ കം സ്ലീപ്പർ ബസുകള്‍ കോഴിക്കോട് വഴി കടന്നുപോകുന്നുണ്ട്.
കർണാടക ആർടിസിയും സ്വകാര്യ ബസുകളും കോഴിക്കോട്ടേക്കു കൂടുതല്‍ എസി സ്ലീപ്പർ ബസ് സർവീസുകള്‍ ആരംഭിച്ചിരുന്നു.കേരള ആർടിസിക്കു പുതിയ ബസുകള്‍ വന്നിട്ടും ഉത്തരമലബാറിന് ഇത്തവണയും എസി ബസുകളില്ല. ബെംഗളൂരുവില്‍നിന്ന് കണ്ണൂർ, തലശ്ശേരി, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട് എന്നിവിടങ്ങളിലേക്കു നോണ്‍ എസി സർവീസുകള്‍ മാത്രമാണുള്ളത്. 3 വർഷം മുൻപ് സ്വിഫ്റ്റ് ബസുകള്‍ വന്നപ്പോഴും ഒരൊറ്റ എസി ബസ് പോലും കണ്ണൂരിനു ലഭിച്ചില്ല. കർണാടക ആർടിസിയും സ്വകാര്യ ബസുകളും കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലേക്ക് സീറ്റർ ബസുകള്‍ക്കു പകരം കൂടുതല്‍ എസി സ്ലീപ്പർ സർവീസുകളാണു കഴിഞ്ഞ ഒരു വർഷത്തിനിടെ ആരംഭിച്ചത്.
മണ്ഡലകാലത്തിനു രണ്ടു മാസം ബാക്കിനില്‍ക്കെ കർണാടകയിലെ കൂടുതല്‍ ഇടങ്ങളില്‍ നിന്ന് കേരളത്തിലേക്കു സ്പെഷല്‍ ട്രെയിൻ സർവീസ് ആരംഭിക്കാൻ ദക്ഷിണ പശ്ചിമ റെയില്‍വേ. ഹുബ്ബള്ളിയില്‍ നിന്ന് കൊല്ലത്തേക്കുള്ള പ്രതിവാര സർവീസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 28 മുതല്‍ ഡിസംബർ 29 വരെയുള്ള സ്പെഷല്‍ ട്രെയിൻ ബെംഗളൂരു വഴിയാണ് പോകുന്നത്. കഴിഞ്ഞ വർഷം ബെളഗാവിയില്‍ നിന്ന് കൊല്ലം, കോട്ടയം എന്നിവിടങ്ങളിലേക്കു ശബരിമല സ്പെഷല്‍ ട്രെയിൻ സർവീസ് നടത്തിയിരുന്നു. മൈസൂരു, വിജയാപുര, ബെള്ളാരി എന്നിവിടങ്ങളില്‍ നിന്നും ശബരിമല സ്പെഷല്‍ ട്രെയിൻ വേണമെന്ന ആവശ്യം ഉന്നയിച്ച് വിവിധ കൂട്ടായ്മകള്‍ ദക്ഷിണ പശ്ചിമ റെയില്‍വേ സോണല്‍ മാനേജർമാർക്ക് നിവേദനം നല്‍കിയിരുന്നു.