ബെംഗളൂരുവില്‍ നിന്നു വടകരയിലേക്ക് രഹസ്യമായി കടത്തുകയായിരുന്ന 3.15 കോടി കുഴല്‍പ്പണവുമായി അഞ്ച് പേർ പൊലീസ്-കസ്റ്റംസ് സംഘത്തിന്റെ വലയിലായി.വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരിയുടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പിടികൂടിയത്.
മേമുണ്ട കണ്ടിയില്‍വീട്ടില്‍ സല്‍മാൻ (36), വടകര അമ്ബലപറമ്ബത്ത് വീട്ടില്‍ ആസിഫ് (24), വില്യാപ്പള്ളി പുറത്തുട്ടയില്‍ റസാക്ക് (38), മേമുണ്ട ചെട്ടിയാംവീട്ടില്‍ മുഹമ്മദ് ഫാസില്‍ (30), താമരശ്ശേരി പുറാക്കല്‍ വീട്ടില്‍ മുഹമ്മദ് (അപ്പു) എന്നിവരെയാണ് വയനാട് ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യല്‍ സ്ക്വാഡും മാനന്തവാടി പോലീസും കസ്റ്റംസും ചേർന്ന് പിടികൂടിയത്.വിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുത്ത കാറിന്റെ ഡ്രൈവർ സീറിനും പാസഞ്ചർ സീറ്റിനും അടിയില്‍ നടത്തിയ പരിശോധനയില്‍ ₹3,15,11,900 രൂപ കണ്ടെത്തി.500, 200, 100 മൂല്യമുള്ള നോട്ടുകളായിരുന്നു കണ്ടെത്തിയത്.ആസിഫ്, റസാക്ക്, മുഹമ്മദ് ഫാസില്‍ എന്നിവർ കാറിലുണ്ടായിരുന്നു. ഇവരില്‍ നിന്നും ലഭിച്ച വിവരത്തെ തുടർന്ന് മുൻസൂത്രധാരനായ സല്‍മാനും സുഹൃത്ത് മുഹമ്മദ് മാനന്തവാടിയില്‍ എത്തിയപ്പോള്‍ പിടികൂടി.സംഘം സഞ്ചരിച്ച കാർ സംശയാസ്‌പദമായി കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് ഡ്രൈവിംഗ് സീറ്റിനും പാസഞ്ചർ സീറ്റിനും അടിയിലായി നിർമിച്ച പ്രത്യേക അറയില്‍നിന്ന് അഞ്ഞൂറിൻ്റെയും ഇരുനൂറിൻ്റെയും നൂറിന്റെയും നോട്ടുകള്‍ കണ്ടെത്തിയത്. സല്‍മാൻ്റെ നിർദേശത്തെത്തുടർന്ന് ബെംഗളൂരുവിലെ കെആർ നഗറില്‍നിന്നാണ് പണം കൊണ്ടുവന്നത്. രണ്ടുപേർ സ്‌കൂട്ടറില്‍ പ്ലാസ്റ്റിക് ചാക്കുകളിലാക്കി എത്തിച്ച പണം കാറിലേക്ക് മാറ്റിയാണ് ആസിഫ്, റസാക്ക്, മുഹമ്മദ് ഫാസില്‍ എന്നിവർ വടകരയിലേക്ക് പുറപ്പെട്ടത്. പണവുമായി എത്തിയവർ മാനന്തവാടിയില്‍ പിടിയിലായ വിവരമറിഞ്ഞാണ് മുഹമ്മദുമായി സല്‍മാൻ മാനന്തവാടിയിലെത്തിയത്. സല്‍മാൻ്റെ ലൊക്കേഷൻ പരിശോധിച്ച പോലീസ് മാനന്തവാടി കോടതിയുടെ പരിസരത്തുനിന്ന് ഇയാളെയും മുഹമ്മദിനെയും പിടികൂടി.വിദേശത്ത്, പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള നിർദേശപ്രകാരമാണ് പണം കൈപ്പറ്റിയതെന്നും കമ്മിശൻ സ്വീകരിച്ച് പലതവണ ഇന്ത്യക്കകത്ത് കറൻസി എത്തിക്കാറുണ്ടെന്നും സല്‍മാനും മുഹമ്മദും ചോദ്യംചെയ്യലില്‍ സമ്മതിച്ചു.രാസലഹരി കടത്തുന്നു എന്ന സംശയത്തില്‍ വാഹന പരിശോധന നടത്തിയതായിരുന്നു. എന്നാല്‍ കണ്ടെത്തിയത് വലിയ രഹസ്യ കുഴല്‍പ്പണ ശൃംഖലയായിരുന്നു. പണവും പ്രതികളെയും കസ്റ്റംസിന് കൈമാറിയിട്ടുണ്ട്. നൂല്‍പ്പുഴ ഇൻസ്പെക്‌ടർ ശശിധരൻ പിള്ള, മാനന്തവാടി ഇൻസ്പെക്ടർ പി.റഫീഖ്, എസ്‌ഐ രാധാകൃഷ്ണൻ, എഎസ്‌ഐ അഷ്റഫ്, സീനിയർ സിവില്‍ പോലീസ് ഓഫീസർ ഷിജോ മാത്യു എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.