ബെംഗളൂരുവില്‍ വീണ്ടും സദാചാര അക്രമമെന്ന് റിപ്പോർട്ട്. ഒന്നിച്ചിരിക്കുന്ന യുവതിയെയും യുവാവിനെയും അജ്ഞാതർ ചോദ്യം ചെയ്യുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.പെണ്‍കുട്ടിയുടെ ബുർഖ നീക്കം ചെയ്യാനും പേര് പറയാനും ഇവർ ആവശ്യപ്പെടുന്നുണ്ട്. ഒരു മുസ്ലീം യുവതിയുമായി എന്തിന് ബന്ധം സ്ഥാപിക്കുന്നുവെന്നും ഇവർ യുവാവിനോട് ചോദിക്കുന്നു. തങ്ങളെ വെറുതെ വിടണമെന്ന് പെണ്‍കുട്ടി അപേക്ഷിച്ചിട്ടും ഭീഷണി തുടർന്നു. നമ്മുടെ സമുദായത്തിലെ ആളുകള്‍ ഇപ്പോഴെത്തുമെന്നും അതുവരെ ഇവിടെ നില്‍ക്കണമെന്നും പറഞ്ഞാണ് ഭീഷണി. വ്യാപകമായി പ്രചരിച്ച ഈ വീഡിയോ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഉടൻ നടപടി ഉണ്ടാകുമെന്നാണ് സൂചന.
ബെംഗളൂരുവില്‍നിന്നു ഈ മാസം റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ സദാചാര അക്രമമാണിത്. രണ്ടു ദിവസം മുമ്ബ് പാർക്കില്‍ ഒരുമിച്ചിരുന്ന യുവതിയെയും യുവാവിനെയും സമാനമായി ചോദ്യം ചെയ്തിരുന്നു. രണ്ടുപേരും വ്യത്യസ്ത സമുദായത്തില്‍ നിന്നുള്ളവരാണെന്ന് മനസ്സിലാക്കിയപ്പോഴായിരുന്നു ആക്രമണം. നിങ്ങള്‍ക്ക് നാണമില്ലേ. ഇവള്‍ അന്യമതസ്ഥയാണെന്ന് നിനക്ക് അറിയില്ലേ. പിന്നെ എന്ത് ധൈര്യത്തിലാണ് ഇവളുമായി പൊതുസ്ഥലത്ത് സംസാരിച്ചിരിക്കുന്നത്’, എന്ന് അക്രമികള്‍ യുവാവിനോട് ചോദിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം.
പിന്നീട് യുവതിക്ക് നേരെയായി ആക്രോശം, ‘നീ എവിടെയാണ് ആരോടൊപ്പമാണ് എന്നൊക്കെ നിന്റെ വീട്ടുകാർക്ക് അറിയുമോ’, എന്നായിരുന്നു യുവതിയോടുള്ള ചോദ്യം.ഈ സംഭവത്തില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് വീഡിയോയിലുള്ള അഞ്ച് യുവാക്കളെയും കസ്റ്റഡിയില്‍ എടുത്തു. ഇവരില്‍ ഒരാള്‍ പ്രായപൂർത്തിയാകാത്ത കുട്ടിയാണ്. മാഹിം, അഫ്രിദി, വസീം, അൻജും എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വന്ന ദൃശ്യങ്ങള്‍ വിവാദമായതോടെ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങിയെന്ന് ബെംഗളുരു സിറ്റി പൊലീസ് കമ്മീഷണർ ബി ദയാനന്ദ വ്യക്തമാക്കി. കഴിഞ്ഞയാഴ്ച ബെംഗളുരുവിലെ ചന്ദ്ര ലേ ഔട്ടിലും സമാനമായ രീതിയില്‍ ഹിന്ദു യുവാവിനും ബുർഖയിട്ട യുവതിക്കും സദാചാര ഗുണ്ടാ ആക്രമണം നേരിടേണ്ടി വന്നിരുന്നു.