260 കേസുകളിലെ പ്രതിയായ 54 വയസുകാരൻ അറസ്റ്റില്‍. കലബുർഗി മോഷണക്കേസുമായി ബന്ധപ്പെട്ടാണ് കർണാടക പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.മന്ത്രി ശങ്കർ എന്നറിയപ്പെടുന്ന ശിവപ്രസാദില്‍ നിന്ന് 30 ലക്ഷം രൂപ വിലമതിയ്ക്കുന്ന സ്വർണവും പിടിച്ചെടുത്തു. തെലങ്കാനയിലെ സെക്കന്ദരാബാദ് സ്വദേശിയായ ഇയാള്‍ മഹാരാഷ്ട്രയിലെ ലാത്തൂരിലാണ് താമസിച്ചിരുന്നത്. ഗുല്‍ബർഗില്‍ നിന്നാണ് ഇയാളെ കർണാടക പോലീസ് പിടികൂടിയത്.ഗുല്‍ബർഗയിലെ അശോക് നഗറില്‍ നടന്ന മോഷണത്തില്‍ തനിക്ക് പങ്കുണ്ടെന്ന് ഇയാള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു.
മോഷ്ടിച്ച 412 ഗ്രാം സ്വർണം താൻ ഒരു ബന്ധുവിൻ്റെ വീട്ടില്‍ ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്നും ഇയാള്‍ പറഞ്ഞു. നിലവിലെ തുക അനുസരിച്ച് ഏതാണ്ട് 30 ലക്ഷം രൂപയാണ് ഇതിൻ്റെ വില. ഈ സ്വർണം പോലീസ് കണ്ടെടുത്തു. 40 വർഷം നീളുന്ന ക്രിമിനല്‍ ചരിത്രമാണ് ശിവപ്രസാദിനുള്ളത്. തെലങ്കാന, ആന്ധ്രാ പ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിലായി 260 ലധികം കേസുകളാണ് ഇയാള്‍ക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
14ആം വയസിലാണ് ശിവപ്രസാദ് മോഷണം ആരംഭിച്ചത്. കലബുർഗി ജില്ലയില്‍ മാത്രം 10 മോഷണക്കേസുകളില്‍ താൻ പങ്കായിട്ടുണ്ടെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ പ്രതികരിച്ചു. ഈ വർഷാദ്യം നടന്ന മറ്റൊരു മോഷണവുമായി ബന്ധപ്പെട്ട അന്വേഷണമാണ് ശിവപ്രസാദിലേക്കെത്തിയത്.