കഴിഞ്ഞ വർഷം ജൂലൈ 16ന് ഉത്തര കന്നട ജില്ലയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടയാള്‍ ഇടിമിന്നലേറ്റ് മരിച്ചു.അങ്കോള താലൂക്കിലെ ഉളുവരെ ഗ്രാമത്തില്‍ വീടിന്റെ മേല്‍ക്കൂരയുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെ തമ്മാണി അനന്ത് ഗൗഡ (65) ആണ് ദാരുണമായി മരിച്ചത്.ചൊവ്വാഴ്ചയുണ്ടായ ശക്തമായ ഇടിമിന്നലില്‍ ഗുരുതരമായി പരിക്കേറ്റ ഗൗഡയെ ഉടൻതന്നെ അങ്കോള താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തില്‍ അങ്കോള പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.കഴിഞ്ഞ വർഷം ഗംഗാവലി നദി കരകവിഞ്ഞൊഴുകി തന്റെ വീടിനുള്ളിലേക്ക് കുത്തിയൊലിച്ചെത്തിയപ്പോള്‍ മരണം മുന്നില്‍ കണ്ട നിമിഷങ്ങളില്‍ അതിസാഹസികമായാണ് ഗൗഡ രക്ഷപ്പെട്ടത്. അന്ന് ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുൻ ഉള്‍പ്പെടെ എട്ട് പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.
.
ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങി; മുംബൈ മെട്രോയില്‍ സഞ്ചരിച്ച് മഹാരാഷ്ട്ര മന്ത്രി
മഹാരാഷ്ട്രയില്‍ കനത്ത മഴയെ തുടർന്ന് ട്രാഫിക് ബ്ലോക്കുണ്ടായപ്പോള്‍ മുംബൈ മെട്രോയില്‍ യാത്ര ചെയ്ത് മന്ത്രി.ആഭ്യന്തര സഹമന്ത്രി യോഗേഷ് കദമാണ് മെട്രോയില്‍ സഞ്ചരിച്ചത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.മെട്രോയിലെ യാത്രക്കാരുമായും മന്ത്രി സംസാരിച്ചു. മെട്രോയുടെ പെർഫോമൻസ്, വൃത്തി, സമയക്രമം എന്നിവയെ സംബന്ധിച്ചെല്ലാം അദ്ദേഹം വിവരങ്ങള്‍ ആരാഞ്ഞുവെന്നായിരുന്നു വിവരം.യാത്രക്ക് ശേഷം മുംബൈ മെട്രോയെ പ്രകീർത്തിച്ച് മന്ത്രി രംഗത്തെത്തി.
സുരക്ഷിതമായ യാത്ര സംവിധാനമാണ് മുംബൈ മെട്രോയെന്ന് അദ്ദേഹം പറഞ്ഞു. ആധുനിക സംവിധാനങ്ങളാണ് മെട്രോയില്‍ ഒരുക്കിയിരിക്കുന്നത്. എല്ലാ റൂട്ടുകളും പ്രവർത്തനക്ഷമമായാല്‍ നഗരത്തിലെ ഗതാഗത കുരുക്കിന് ഇത് വലിയ പരിഹാരമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.കനത്ത മഴയില്‍ റോഡുകളില്‍ വെള്ളം കയറിയതോടെയാണ് മുംബൈയില്‍ രൂക്ഷമായ ഗതാഗത കുരുക്കുണ്ടായത്. മെയ് 21 മുതല്‍ 24 വരെ കനത്ത മഴ തുടരുമെന്നാണ് പ്രവചനം. മഴക്കൊപ്പം കാറ്റും ഇടിമിന്നലുമുണ്ടാകും. എന്നാല്‍, മുംബൈയില്‍ ഇന്ന് യെല്ലോ അലർട്ടാണ് നല്‍കിയിരിക്കുന്നത്.