വിവാഹച്ചെലവുകള്‍ക്കായി ബന്ധുവിന്റെ വീട്ടില്‍ നിന്ന് 47 ലക്ഷം രൂപയുടെ സ്വർണവും പണവും മോഷ്ടിച്ച കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തതായി ഹെബ്ബഗോഡി പോലീസ് അറിയിച്ചു.ശ്രേയസ് (22) എന്ന യുവാവാണ് കേസുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായത്.വിവാഹം നടത്തുന്നതിന് വലിയ തുക ആവശ്യമായതിനെ തുടർന്നാണ് ശ്രേയസ് മോഷണം നടത്തിയതെന്ന് പോലീസ് പറയുന്നു. ഇയാള്‍ ജോലി ചെയ്തിരുന്ന കടയുടെ ഉടമയായ ഹരീഷിന്റെ വീട്ടിലാണ് അതിക്രമിച്ച് കയറി വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിച്ചതായി പരാതി ഉയർന്നത്. ഹരീഷ് ശ്രേയസിന്റെ ബന്ധുവാണെന്നും പോലീസ് കൂട്ടിച്ചേർത്തു.
ശ്രേയസ് ഏകദേശം നാല് വർഷമായി ഹരീഷിന്റെ കടയില്‍ ജോലി ചെയ്തുവരികയായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി. വീട്ടുടമസ്ഥൻ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹെബ്ബഗോഡി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ശ്രേയസിനെ അറസ്റ്റ് ചെയ്തത്.ശ്രേയസില്‍ നിന്ന് 416 ഗ്രാം സ്വർണ്ണവും 3.46 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തതായി അറിയിച്ചു. മോഷ്ടിക്കപ്പെട്ട സ്വത്തിന്റെയും പണത്തിന്റെയും ആകെ മൂല്യം ഏകദേശം 47 ലക്ഷം രൂപ വരുമെന്നാണ് പോലീസ് കണക്കാക്കുന്നത്.മോഷണത്തിന് പിന്നില്‍ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും പോലീസ് അറിയിച്ചു.