ബെംഗളൂരു: ട്രാൻസ്പോർട്ട് ബസിനുള്ളില്‍ വച്ച് മുൻ കാമുകിയുടെ ഭർത്താവിനെ കുത്തിക്കൊന്ന് യുവാവ്. കർണാടകയിലെ സിർസിയില്‍ ശനിയാഴ്ചയാണ് സംഭവം.ശിവമൊഗ്ഗ ജില്ലയിലെ സാഗര സ്വദേശിയായ ഗംഗാധർ എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രീതം ഡിസൂസ എന്നയാളാണ് ഇയാളെ കർണാടകയിലെ ട്രാൻസ്പോർട്ട് ബസ് സ്റ്റാൻഡിനുള്ളില്‍ വച്ച് കുത്തിക്കൊന്നത്. ഉത്തര കർണാടകയിലെ സിർസിയില്‍ വച്ച് നിരവധിയാളുകള്‍ നോക്കി നില്‍ക്കുമ്ബോഴായിരുന്നു കൊലപാതകം.
ബെംഗളൂരുവിലേക്കുള്ള ബസില്‍ ഗംഗാധർ കയറാൻ ഒരുങ്ങുമ്ബോഴാണ് പ്രീതം ഇയാളെ ആക്രമിച്ചത്. ഗംഗാധറിന്റെ ഭാര്യ പൂജ നോക്കി നില്‍ക്കെയായിരുന്നു കത്തിയാക്രമണം. പൂജ നേരത്തെ പത്ത് വർഷത്തോളം പ്രീതവുമായി പ്രണയത്തിലായിരുന്നതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. നാല് മാസം മുൻപാണ് പൂജ ഗംഗാധറിനെ വിവാഹം ചെയ്ത് ബെംഗളൂരുവിലേക്ക് താമസം മാറിയത്. പൂജയും ഗംഗാധറും ബെംഗളൂരുവില്‍ ജോലിയും നേടിയിരുന്നു. വാരാന്ത്യത്തില്‍ വീട്ടിലെത്തി ഒരു ചടങ്ങി പങ്കെടുത്ത് മടങ്ങുമ്ബോഴാണ് പ്രീതം ഗംഗാധറിനെ ആക്രമിച്ചത്.
ദമ്ബതികളുടെ അടുത്തെത്തിയ പ്രീതം ഗംഗാധറിനോട് തർക്കിക്കാൻ തുടങ്ങി. തർക്കം വാക്കേറ്റത്തിലേക്ക് എത്തിയതോടെ പ്രീതം കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് ഗംഗാധറിനെ ആക്രമിക്കുകയായിരുന്നു. ഗംഗാധറിന്റെ നെഞ്ചില്‍ നിരവധി തവണ കുത്തിയ ശേഷം പ്രീതം സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ സ്ഥലത്തെത്തിയ പൊലീസ് പൂജയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെയാണ് അക്രമിയെ തിരിച്ചറിഞ്ഞത്. ഇതിനിടെ പ്രീതം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.