പ്രയാഗ് രാജ്: താൻ ആവശ്യപ്പെട്ട 5000 രൂപ നല്‍കാത്തതിന് 42കാരിയായ അമ്മയെ കൊന്ന് 21കാരൻ. ഹരിയാനയിലെ ഹിസാര്‍ ജില്ലക്കാരനായ ഹിമാൻഷു എന്ന യുവാവാണ് ക്രൂരകൃത്യം ചെയ്തത്. ഇയാള്‍ പൊലീസിന്‍റെ പിടിയിലായിട്ടുണ്ട്. ഡിസംബര്‍ 13നായിരുന്നു സംഭവം. പണം നല്‍കാത്തതിന് അമ്മ പ്രതിമ ദേവിയുമായി ഹിമാൻഷു വലിയ തര്‍ക്കത്തിലേര്‍പ്പെട്ടു. തര്‍ക്കത്തിനൊടുവില്‍ ഇയാള്‍ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ശേഷം മൃതദേഹം പെട്ടിയിലാക്കി ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജിലേക്കുള്ള ട്രെയിൻ കയറി. ദൂരെ എവിടെയങ്കിലും മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു ലക്ഷ്യം. നദിക്കരയില്‍ മൃതദേഹം ഉപേക്ഷിക്കാൻ യുവാവ് ശ്രമിക്കവെ, പട്രോളിങ്ങിനിറങ്ങിയ ധാരാഗഞ്ച് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ഇത് കാണുകയായിരുന്നു.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചുവെന്നും വിവരം ഹരിയാന പൊലീസില്‍ അറിയിച്ചിട്ടുണ്ടെന്നും ഡി.സി.പി ദീപക് ഭുകാര്‍ പറഞ്ഞു. ഹിസാറിലെ തുണി മില്ലിലെ തൊഴിലാളിയായിരുന്നു പ്രതിമ ദേവി.