ബെംഗളൂരു: ഇലക്‌ട്രിക് എയര്‍ ബ്ലോവര്‍ ഉപയോഗിച്ച് മലദ്വാരത്തില്‍ കാറ്റടിച്ച് കയറ്റിയതിനെ തുടർന്ന് യുവാവിന് ദാരുണാന്ത്യം. വിജയപുര സ്വദേശിയായ യോഗിഷ് എന്ന 24 കാരനാണ് സുഹൃത്തിന്റെ അതിരുവിട്ട തമാശയില്‍ അതിദാരുണമായി കൊല്ലപ്പെട്ടത്.വിജയപുര സ്വദേശിയായ യോഗിഷ് ബെംഗളൂരുവില്‍ ഡെലിവറി ഏജന്റായി ജോലിചെയ്തുവരികയാണ്. പ്രതിയായ മുരളി സാംബികഹള്ളിയിലെ ബൈക്ക് സര്‍വീസ് സെന്ററിലെ ജീവനക്കാരനാണ്. തിങ്കളാഴ്ച രാവിലെ തന്റെ ബൈക്ക് കഴുകാനായാണ് യോഗിഷ് സുഹൃത്തിന്റെ സര്‍വീസ് സെന്ററിലെത്തിയത്. വാഹനം കഴുകിയശേഷം യോഗിഷും മുരളിയും വാഹനത്തിലെ ജലാംശം നീക്കാന്‍ ഉപയോഗിക്കുന്ന എയര്‍ ബ്ലോവര്‍ ഉപയോഗിച്ച് കളിക്കാന്‍ തുടങ്ങി.
ആദ്യം യോഗിഷിന്റെ മുഖത്തിന് നേരെ മുരളി എയര്‍ ബ്ലോവര്‍ പ്രയോഗിച്ചു. പിന്നാലെ പിന്‍ഭാഗത്തും ബ്ലോവര്‍വെച്ച് അതിക്രമം കാട്ടുകയായിരുന്നു. മലദ്വാരത്തില്‍ ബ്ലോവര്‍വെച്ചതോടെ അതിശക്തിയില്‍ ചൂടുള്ള കാറ്റ് ശരീരത്തിനുള്ളിലേക്കെത്തി. ഇതിനുപിന്നാലെ വയറുവീര്‍ക്കുകയും യോഗിഷ് കുഴഞ്ഞുവീഴുകയുമായിരുന്നു.
ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിശക്തിയില്‍ കാറ്റ് കയറിയതിനാല്‍ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായ പരിക്ക് സംഭവിച്ചതായി ഡോക്ടര്‍ അറിയിച്ചു. യുവാവിനെ അടിയന്തര ശസ്ത്രക്രിയക്കും വിധേയനാക്കി. എന്നാല്‍, ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയോടെ യുവാവ് മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ യോഗിഷിന്റെ സുഹൃത്ത് മുരളി(25)യെ പോലീസ് അറസ്റ്റ് ചെയ്തു.