വീടുകളില്‍ നിധി കണ്ടെത്താമെന്ന് വാഗ്ദാനം ചെയ്ത് ജനങ്ങളെ വഞ്ചിച്ചിരുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവത്തെ ബംഗളൂരു സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു.കോലാർ ജില്ല സ്വദേശി ദാദ പീറാണ്(49) അറസ്റ്റിലായത്. ഇയാളുടെ പേരില്‍ നാല് കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.രണ്ടെണ്ണം ഹുളിമാവു പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മന്ത്രവാദത്തിലൂടെ മറഞ്ഞിരിക്കുന്ന നിധികള്‍ കണ്ടെത്താൻ ആചാരങ്ങള്‍ നടത്തുമെന്ന് അവകാശപ്പെട്ട് അയാള്‍ ആളുകളെ വഞ്ചിച്ചിരുന്നുവെന്ന് ബംഗളൂരു പൊലീസ് കമ്മീഷണർ സീമന്ത് കുമാർ സിങ് പറഞ്ഞു.
ആളുകടെ വിശ്വാസം നേടിയെടുത്ത് ആചാരം നടത്താനെന്ന വ്യാജേന അയാള്‍ അവരുടെ സ്വർണ്ണാഭരണങ്ങള്‍ ശേഖരിക്കുകയും പിന്നീട് രക്ഷപ്പെടുകയും ചെയ്യുമായിരുന്നു.ഭദ്രാവതിയിലും സമാന കുറ്റകൃത്യം ചെയ്തതായി അയാള്‍ സമ്മതിച്ചു. മോഷ്ടിച്ച സ്വർണ്ണാഭരണങ്ങളില്‍ പകുതിയും കോലാറിലെ തന്റെ വസതിയില്‍ സൂക്ഷിച്ചതായും ബാക്കിയുള്ളവ മഹാരാഷ്ട്രയിലെ നാഗ്പൂരിലും ബംഗളൂരുവിലെ ബിടിഎം ലേഔട്ടിലും സ്ഥിതി ചെയ്യുന്ന ജ്വല്ലറികളില്‍ പണയം വെച്ചിരുന്നുവെന്നും പൊലീസ് അറിയിച്ചു.
59 ലക്ഷം രൂപ വിലമതിക്കുന്ന 485.4 ഗ്രാം സ്വർണാഭരണങ്ങള്‍ പൊലീസ് കണ്ടെടുത്തു.രേഖകളില്ലാതെ 60 ഗ്രാം സ്വർണം വില്‍ക്കാൻ ബെംഗളൂരുവിലെത്തിയപ്പോഴാണ് ദാദ പിടിയിലായത്. സംശയം തോന്നിയ കച്ചവടക്കാരൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പ്രതി പണംവാങ്ങാൻ എത്തിയപ്പോള്‍ പൊലീസ് പിടികൂടി. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.ദാദ പീർ ഒറ്റക്കാണ് തട്ടിപ്പ് നടത്തുന്നതെന്ന് പൊലീസ് പറയുന്നു. കർണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് ഇയാള്‍ സ്വർണം പണയം വെച്ചതെന്നും ചിലത് വില്‍പന നടത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഇവ വീണ്ടെടുക്കുന്നത് ഏറെ ശ്രമകരമാണെന്നും ഇവർ പറഞ്ഞു.