മമ്മൂട്ടി ചിത്രങ്ങൾ ദേശീയ പുരസ്കാരത്തിനായി കേരളത്തിൽ നിന്നും അയച്ചിട്ടില്ലെന്ന് സൗത്ത് ജൂറി അംഗം കൂടിയായിരുന്ന പത്മകുമാർ വെളിപ്പെടുത്തി
ദേശീയ പുരസ്‌കാരത്തിനായി മമ്മൂട്ടിയും റിഷഭ് ഷെട്ടിയും കടുത്ത പോരാട്ടമാണ് നടത്തുന്നതെന്നായിരുന്നു പുരസ്‌കാര പ്രഖ്യാപനത്തിന്റെ ഒടുവിൽ വരെ പ്രചരിച്ചിരുന്ന വാർത്തകൾ. എന്നാൽ മമ്മൂട്ടിയുടെ ചിത്രങ്ങൾ ദേശീയ പുരസ്കാരത്തിനായി അയച്ചിട്ടില്ലെന്ന് തെന്നിന്ത്യൻ സിനിമ ജൂറി അംഗം കൂടിയായിരുന്ന പത്മകുമാർ വെളിപ്പെടുത്തി.
‘2022ൽ കേരളത്തിൽ നിന്നും സൗത്തിൽ നിന്നും അയച്ച സിനിമകളുടെ ലിസ്റ്റ് മമ്മൂട്ടിയുടെ ഒരു സിനിമയും ഇല്ല. ‘നൻപകൽ നേരത്ത് മയക്കം’ മാത്രമല്ല, മമ്മൂട്ടിയുടെ ഒരു സിനിമയും നാഷണൽ അവാർഡിന് അയച്ചിട്ടില്ല. ഇത് ആരാണ് അയക്കാതിരുന്നത്. സിനിമാ അയക്കാതിരുന്നിട്ട് മുൻവിധിയോടുകൂടി ആരൊക്കെയോ ഇരുന്ന് വ്യാജമായ വാർത്ത പടച്ചുവിടുകയാ’ണെന്ന് പത്മകുമാർ പറഞ്ഞു.
മമ്മൂട്ടി സിനിമകള്‍ മത്സരത്തിന് അയക്കാത്തതിൽ തനിക്ക് വിഷമം ഉണ്ടായിട്ടുണ്ടെന്നും. അനാവശ്യ വിവാദം ഉണ്ടാക്കുന്നുവെന്നും പത്മകുമാർ കൂട്ടിച്ചേർത്തു. ‘നന്‍പകല്‍ നേരത്ത് മയക്കം’, ‘റോഷാക്ക്’ തുടങ്ങിയ സിനിമകള്‍ക്ക് വേണ്ടിയായിരുന്നു മമ്മൂട്ടി മത്സരിച്ചതെന്നും വാര്‍ത്തകള്‍ വന്നു. അവാര്‍ഡ് പ്രഖ്യാപനം നടന്നപ്പോള്‍ റിഷഭ് ഷെട്ടിയായിരുന്നു മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്.