മടിവാളയിലെ മലയാളി വിദ്യാര്‍ഥികളുടെ പിജി ഹോസ്റ്റലില്‍ സംഘര്‍ഷം. വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തി ഇറക്കിവിട്ടു.വിദ്യാര്‍ഥികളുടെ പരാതിയില്‍ മടിവാള പോലീസ് കേസെടുത്തു.പിജി ഹോസ്റ്റല്‍ നടത്തിപ്പുകാരും ഉടമയും തമ്മിലുള്ള തര്‍ക്കമാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ഉടമയെത്തി മലയാളികള്‍ അടക്കമുള്ള വിദ്യാര്‍ഥികളോട് ഉടന്‍തന്നെ ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. പിജി നടത്തിപ്പുകാരെ ഒഴിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഉടമയും പുറത്തുനിന്നുള്ളയാളും എത്തിയത്.മുന്നറിയിപ്പില്ലാതെ മുറിയിലെത്തി ഇറങ്ങിപ്പോകാന്‍ പറഞ്ഞുവെന്നാണ് പരാതി. ഹോള്‍ ടിക്കറ്റും പുസ്തകങ്ങളും ഉള്‍പ്പെടെ ഒന്നും എടുക്കാന്‍ സാധിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ മടിവാള പോലീസില്‍ പരാതി നല്‍കിയതിനേത്തുടര്‍ന്ന് പോലീസ് കേസെടുത്തിട്ടുണ്ട്.
ബെംഗളൂരുവില്‍ പൊലീസുകാരൻ യൂണിഫോമില്‍ ജീവനൊടുക്കി; ഭാര്യയില്‍ നിന്ന് നേരിട്ടത് കടുത്ത പീഡനമെന്ന് കുറിപ്പ്
ഭാര്യയും കുടുംബവും പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ബെംഗളൂരുവില്‍ പൊലീസുകാരൻ യൂണിഫോമില്‍ ജീവനൊടുക്കി.ബെഗംളൂരു ഹുളിമാവ് ട്രാഫിക് പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ എച്ച് സി തിപ്പണ്ണ (34) ആണ് ജീവനൊടുക്കിയത്. തിരുപ്പണ്ണയുടെ ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.റെയില്‍വേ ട്രാക്കില്‍ നിന്നുമാണ് തിപ്പണ്ണയുടെ മൃതദേഹം കണ്ടെത്തിയത്. ഭാര്യയില്‍ നിന്നും ഭാര്യയുടെ കുടുംബത്തില്‍ നിന്നും താന്‍ മാനസിക പീഡനം നേരിടുന്നുണ്ടെന്ന് മൃതദേഹത്തിനടുത്ത് നിന്നും കണ്ടെത്തിയ കുറിപ്പിലെ പരാമർശം. ഭാര്യയുടെ പിതാവ് തന്നെ ഫോണ്‍ ചെയ്ത് ഭീഷണിപ്പെടുത്തിയെന്ന് തിപ്പണ്ണ പറയുന്നു.
ഞാന്‍ ജീവനൊടുക്കുകയാണ്. മനസ് അത്രമേല്‍ വേദനിച്ചത് കൊണ്ടാണ് ഈ വഴി തിരഞ്ഞെടുക്കുന്നത്. ഭാര്യയില്‍ നിന്നും ഭാര്യയുടെ പിതാവില്‍ നിന്നുമുള്ള മാനസിക പീഡനമാണ് ഈ തീരുമാനത്തിന് കാരണം. ഡിസംബര്‍ 12ന് രാത്രി 7.26ന് ഭാര്യയുടെ പിതാവ് യമുനപ്പ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. 14 മിനിറ്റ് സംസാരിച്ചു. എന്നെ ഭീഷണിപ്പെടുത്തി. തൊട്ടടുത്ത ദിവസം ഞാന്‍ രാവിലെ തിരിച്ചുവിളിച്ചിരുന്നു. എന്നാല്‍ എന്നോട് മരിക്കൂവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഞാനില്ലാതായാല്‍ അദ്ദേഹത്തിന്റെ മകള്‍ക്ക് സമാധാനത്തോടെ ജീവിക്കാനാകുമെന്നും പറഞ്ഞു, വളരെ മോശമായി പെരുമാറി,’ – കുറിപ്പില്‍ പറയുന്നു.സംഭവത്തില്‍ ആരോപണവിധേയയര്‍ക്ക് എതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഭാര്യയുടെ പീഡനത്തെ തുടർന്ന് ടെക്കിയായ അതുല്‍ സുഭാഷിന്റെ ആത്മഹത്യ ചര്‍ച്ചയാകുന്നതിനിടെയാണ് പുതിയ സംഭവം. യു പി സ്വദേശിയായ അതുല്‍ 24 പേജുള്ള ആത്മഹത്യാക്കുറിപ്പും ഒരു മണിക്കൂറിലധികം ദൈര്‍ഘ്യമുള്ള വിഡിയോയും പങ്കു വെച്ചായിരുന്നു ജീവനൊടുക്കിയത്.