ബെംഗളൂരു : ബെംഗളൂരുവിന് സമീപം ചിക്കബൊനവാരയിൽ തടാകത്തിൽ മുങ്ങിപ്പോയ മലയാളി വിദ്യാർഥിയെ കണ്ടെത്താനായില്ല. കോട്ടയം തലയോലപ്പറമ്പ് കുമരക്കോട്ട് കാലായിൽ സുനിലിന്റെ മകൻ ആദിതിനെ (20) ആണ് കാണാതായത്.ഉഗാദി ദിനമായ ബുധനാഴ്ച ഉച്ചയ്ക്ക് ആറുസുഹൃത്തുക്കൾക്കൊപ്പം ഗണിഗരെഹള്ളി തടാകത്തിലെത്തിയതായിരുന്നു ആദിത്.
നീന്തുന്നതിനിടെ വെള്ളത്തിൽ മുങ്ങിപ്പോവുകയായിരുന്നു. ആദിത്തിനൊപ്പം മുങ്ങിപ്പോയ സുഹൃത്ത് ദർശനെ രക്ഷപ്പെടുത്തി. പോലീസും അഗ്നിശമന സേനയും ദുരന്തനിവാരണ സേനയും സംയുക്തമായി വ്യാഴാഴ്ച വൈകീട്ടുവരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അബിഗെരെ എം.എൻ. പോളിടെക്നിക്ക് വിദ്യാർഥിയാണ് ആദിത്. അമ്മ: രജിത. സഹോദരൻ: അഭിജിത്ത്.
കോഴിക്കോട് ലൗജിഹാദ് കേസ്; യുവാവിനെ കുറ്റവിമുക്തനാക്കി കോടതി
കോഴിക്കോട് : വിവാദ ലൗജിഹാദ് കേസില്‍ യുവാവിനെ കുറ്റവിമുക്തനാക്കി കോടതി ഉത്തരവ്. കേസില്‍ ലൗജിഹാദെന്ന ആരോപണം നിലനില്‍ക്കില്ലെന്നും പീഡനം നടന്നിട്ടില്ലെന്നും കോഴിക്കോട് ഫാസ്റ്റ് ട്രാക്ക് സെഷന്‍സ് കോടതിയുടെ വിധിയില്‍ വ്യക്തമാക്കുന്നു.2019 ലായിരുന്നു വന്‍ ചര്‍ച്ചയായ ലൗജിഹാദ് ആരോപണം. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് ജാസിം, സഹപാഠിയെ സരോവരം പാര്‍ക്കില്‍ വച്ച് മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്നും മതം മാറ്റം ലക്ഷ്യമിട്ടുള്ള ലൗജിഹാദാണ് ഇതിനുപുറകിലെന്നുമായിരുന്നു അന്ന് ഉയര്‍ന്ന ആരോപണം.
പെണ്‍കുട്ടിയുടെ വീഡിയോ ചിത്രീകരിച്ച് മതം മാറാന്‍ നിര്‍ബന്ധിച്ചെന്നും പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് മുഹമ്മദ് ജാസിമിനെ മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്ത് അന്വേഷണം തുടങ്ങിയത്. പെണ്‍കുട്ടിയെ യുവാവ് അശോകപുരം പളളി പരിസരത്തുനിന്ന് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നും പരാതിയിലുണ്ടായിരുന്നു.കൃസ്ത്യന്‍ സമുദായത്തിലായിരുന്നു പെണ്‍കുട്ടിയുമായി നേരത്തെ അടുപ്പത്തിലായിരുന്നു യുവാവ്. ഇത് മനസിലാക്കിയതോടെയാണ് യുവാവിനെതിരെ ആരോപണങ്ങളുമായി നീങ്ങിയതെന്ന് കോടതിക്ക് ബോധ്യപ്പെട്ടു.
പളളിയിലെതുള്‍പ്പെടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ തട്ടിക്കൊണ്ടുപേകാന്‍ ശ്രമം നടന്നിട്ടില്ലെന്നും, ജാസിമുമായി സംസാരിച്ച ശേഷം പെണ്‍കുട്ടി കാറില്‍ കയറി പോകുകയായിരുന്നെന്നും വ്യക്തമായത്. മതംമാറ്റമുള്‍പ്പെടെയുളള ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നില്ല. ഇവര്‍ തമ്മില്‍ പ്രണയമോ അടുപ്പമോ ആണ് ഉണ്ടായിരുന്നതെന്നും ബോധ്യപ്പെട്ടതോടെയാണ് നാലുവര്‍ഷങ്ങള്‍ക്ക് ശേഷം ജാസിമിനെ, കോഴിക്കോട് അതിവേഗ കോടതി ജഡ്ജി പ്രിയ കെ വെറുതെ വിട്ടത്.