ബെംഗളൂരു: മലയാളികളുടെ കച്ചവടസ്ഥാനപത്തിനുനേരെ മടിവാളയിലും ആക്രമണം. മടിവാള മാരുതി നഗറിൽ കണ്ണൂർ കൂത്തുപറമ്പ് സ്വദേശി ഷംസീർ നടത്തുന്ന ടെയ്സ്റ്റി റിഫ്രഷ്‌മെന്റ് എന്ന കൂൾബാറിനു നേരെയാണ് ആക്രമണമുണ്ടായത്. ഞായറാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം.ജ്യൂസ് കുടിച്ചതിന്റെ പണം ചോദിച്ചതിനാണ് ആക്രമണം നടത്തിയതെന്ന് ഷംസീർ പറഞ്ഞു. മംഗളൂരു സ്വദേശികളായ ഏഴംഗസംഘമാണ് ആക്രമണം നടത്തിയത്.
ആദ്യം മൂന്നുപേർ വന്ന് ജ്യൂസ് കുടിച്ചു. ഈ സമയം മുമ്പ് ജ്യൂസ് കുടിച്ചതിന്റെ പണം ചോദിച്ചതാണ് പ്രകോപനമായത്. ഇവർ കൂട്ടാളികളായ നാല് പേരെ വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു. കടയിലെ സാധനങ്ങൾ എടുത്തെറിഞ്ഞു.
മുമ്പിലെ മേശ റോഡിലേക്ക് തട്ടിയിട്ടു. ആളുകൾ നോക്കിനിൽക്കെയായിരുന്നു അക്രമം. പോലീസെത്തിയപ്പോഴേക്കും അക്രമികൾ പിൻമാറി. കടയുടമ ഷംസീർ നൽകിയ പരാതിയിൽ മടിവാള പോലീസ് കേസെടുത്തു. ഞായറാഴ്ച കമ്മനഹള്ളിയിലും മലയാളികളുടെ കടക്കുനേരെ സമാനമായ ആക്രമണമുണ്ടായിരുന്നു.
കണ്ണൂർ പിണറായി സ്വദേശികൾ നടത്തുന്ന ജ്യൂസി ഫ്രഷ് എന്ന കടക്കുനേരെയായിരുന്നു ആക്രമണം. കടയിൽനിന്ന് ജ്യൂസ് കുടിച്ചശേഷം പണം നൽകാതെപോകാൻ ശ്രമിച്ച മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്.