ബെംഗളുരു: മലയാളി മറ്റൊരു മലയാളി സംഘത്തിൻ്റെ തട്ടിപ്പിനും ദേഹോപദ്രവത്തിനും ഇരയായതായി പരാതി. ആലുവ സഹൃദയപുരം മൗണ്ടപാടത്ത് വീട്ടിൽ ഷിബു(46) ആണ് പരാതിക്കാരൻ. മംഗളൂരു ബസ് സ്റ്റാൻഡിൽ വച്ച് താൻ രണ്ടംഗ മലയാളി സംഘത്തിന്റെ തട്ടിപ്പിനും കൊള്ളയ്ക്കും ഇരയായെന്ന് കാട്ടിയാണ് ഷിബു ആലുവ റൂറൽ എസ്പിക്ക് പരാതി നൽകിയത്. മലയാളികളായ യുവാക്കൾ കൊള്ളയടിച്ചശേഷം മർദിച്ച് സ്റ്റാൻഡിൽ തള്ളിയതായും രണ്ടുപവന്റെ മാല, ഒരു പവൻ്റെ കൈ ചെയിൻ, അരപ്പവൻ്റെ മോതിരം, സ്മാർട് വാച്, 20,000 രൂപ, എടിഎം -പാൻ കാർഡുകൾ സൂക്ഷിച്ചിരുന്ന പഴ്സ് എന്നിവയാണ് നഷ്ടമായതെന്നുമാണ് പരാതി.
സംഭവത്തെ കുറിച്ച് ഷിബു പറയുന്നത്: മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങിവരുമ്പോൾ 28-ന് രാത്രി ഒൻപത് മണിയോടെയാണ് സംഭവം. ഒരുമണിക്ക് കോട്ടയം ബസ് ഉണ്ടെന്ന് അറിഞ്ഞതിനെത്തുടർന്ന് സ്റ്റാൻഡിൽ വിശ്രമിക്കുമ്പോൾ മലയാളികളായ രണ്ട് യുവാക്കളെത്തി പരിചയപ്പെട്ടു. തുടർന്ന് അവർ വാങ്ങി നൽകിയ കട്ടൻചായ കുടിച്ചു. ഇതോടെ ഛർദി അനുഭവപ്പെട്ടു. ഈ സമയം അവർ നൽകിയ പാനീയം കഴിച്ചപ്പോൾ അബോധാവസ്ഥയിലായി. ഇടയ്ക്ക് ഓർമവരുമ്പോൾ ഒരു കെട്ടിടത്തിലായിരുന്നു. ഇതിനിടയിലാണ് മർദിച്ചത്.
ദേഹമാസകലം മുറിവും ചതവുമേറ്റിട്ടുണ്ട്. 29-ന് പുലർചെ അടിവസ്ത്രം മാത്രം ധരിച്ചനിലയിൽ ബസ് സ്റ്റാൻഡിന് സമീപത്തെ ഒരു കടയ്ക്ക് മുന്നിൽ കിടക്കുകയായിരുന്നു. മദ്യപിച്ച് കിടക്കുകയാണെന്ന ധാരണയിൽ കടയുടമയും മർദിച്ചു. അതുവഴിവന്ന ഒരു യുവാവ് ട്രാക് സ്യൂട്ടും 300 രൂപയും നൽകി. തുടർന്ന് മംഗലാപുരം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പോലീസ് തിരച്ചിൽ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. അടുത്തദിവസം തീവണ്ടിമാർഗം നാട്ടിലേക്ക് മടങ്ങിയെത്തി. വെള്ളിയാഴ്ചയാണ് ആലുവ റൂറൽ എസ് പിക്ക് പരാതി നൽകിയത്.