വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് അഞ്ഞൂറിലേറെ പേരില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തയാളെ എറണാകുളം സെൻട്രല്‍ പോലീസ് ബെംഗളൂരുവില്‍ നിന്ന് പിടികൂടി.ഇടുക്കി കരിമ്ബൻ സ്വദേശി ജ്യോതിഷ് കെ.ജോയിയാണ് പിടിയിലായത്. രൂപമാറ്റം വരുത്തി ‘വിമല്‍’ എന്ന പേരില്‍ ബെംഗളൂരുവില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍.രഹസ്യവിവരങ്ങളുടെയും മൊബൈല്‍ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ പിടികൂടിയത്. ബെഥനി ടൂർസ് പ്രൈ. ലിമിറ്റഡ് എന്ന കമ്ബനിയുടെ മറവിലാണ് ജ്യോതിഷ് തട്ടിപ്പ് നടത്തിയിരുന്നത്.
കൊച്ചി കേന്ദ്രീകരിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇയാളും കൂട്ടാളികളും ഓഫീസുകള്‍ തുറന്നിരുന്നു.കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിസയും ജോലിയും വാഗ്ദാനം ചെയ്ത് ഓരോരുത്തരില്‍ നിന്നും ഒന്നര ലക്ഷം രൂപ മുതല്‍ മൂന്ന് ലക്ഷം രൂപ വരെ വിവിധ ഘഡുക്കളായി ഇവർ കൈപ്പറ്റി. പണം നല്‍കിയിട്ടും മാസങ്ങള്‍ കഴിഞ്ഞിട്ടും വിദേശജോലി ശരിയാകാതെ വന്നതോടെയാണ് പലരും പണം തിരികെ ആവശ്യപ്പെട്ടത്. എന്നാല്‍, ജ്യോതിഷ് പണം നല്‍കാൻ തയ്യാറായില്ല. ഇതേത്തുടർന്ന് വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ പരാതിയെത്തി.എറണാകുളം സെൻട്രല്‍ സ്റ്റേഷനില്‍ മാത്രം ആറു പരാതികളാണ് ലഭിച്ചത്.
ജ്യോതിഷിന്റെ രണ്ട് കൂട്ടാളികള്‍ നേരത്തെ അറസ്റ്റിലായി ജാമ്യത്തില്‍ വിട്ടയക്കപ്പെട്ടിരുന്നു. എട്ട് മാസം മുമ്ബ് ഒളിവില്‍ പോയ ജ്യോതിഷിനെ പോലീസ് തുടർച്ചയായി തിരയുകയായിരുന്നു. ബെംഗളൂരുവില്‍ ഒരു സുഹൃത്തിനൊപ്പം താമസിച്ച് വരികയായിരുന്നു ജ്യോതിഷ്. മുടി നീട്ടി വളർത്തിയും താടിയും മീശയും വടിച്ചും രൂപമാറ്റം വരുത്തിയതിനാല്‍ ഇയാളെ തിരിച്ചറിയാൻ പ്രയാസമായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു