75 കോടി രൂപയുടെ എംഡിഎംഎയുമായി രണ്ട് വിദേശവനിതകള്‍ പിടിയില്‍.ദില്ലിയില്‍ നിന്ന് ബംഗളുരുവില്‍ വന്നിറങ്ങിയ രണ്ട് സ്ത്രീകളില്‍ നിന്നാണ് 37.87 കിലോ എംഡിഎംഎ പിടിച്ചത്.കർണാടകയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലഹരി വേട്ടയാണിത്.പിടിയിലായ രണ്ട് സ്ത്രീകളും ദക്ഷിണാഫ്രിക്ക സ്വദേശികളാണ്.ഓപ്പറേഷന് നേതൃത്വം നല്‍കിയത് മംഗളുരു പോലീസാണ്.ബംബ ഫന്റ, അബിഗേയ്ല്‍ അഡോണിസ് എന്നിവർ ആണ് പിടിയിലായത്.
ബംഗളുരുവില്‍ നിന്ന് അറസ്റ്റിലായ നൈജീരിയൻ സ്വദേശി പീറ്റർ ഇക്കെഡി ബെലോൻവു എന്നയാളില്‍ നിന്നാണ് ഇവരെക്കുറിച്ച് വിവരം കിട്ടിയത്.വലിയ ലഹരിക്കടത്ത് നെറ്റ് വർക്കിലെ പ്രധാന കണ്ണികള്‍ ആണ് പിടിയിലായത് എന്ന് മംഗളുരു കമ്മീഷണർ അനുപം അഗർവാള്‍ പറഞ്ഞു.ഇലക്‌ട്രോണിക് സിറ്റിക്ക് സമീപത്തുള്ള നീലാദ്രി നഗറില്‍ നിന്നാണ് ഇവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.ഇവരില്‍ നിന്ന് രണ്ട് പാസ്പോർട്ടുകള്‍, നാല് മൊബൈല്‍ ഫോണുകള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
ഡോക്ടര്‍ക്ക് വീഴ്ച്ച, വാഹനാപകടത്തില്‍പെട്ടവര്‍ക്ക് ചികില്‍സ നിഷേധിച്ചതില്‍ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ട്
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വാഹനാപകടത്തില്‍പെട്ടവര്‍ക്ക് ചികില്‍സ നിഷേധിച്ചെന്ന പരാതിയില്‍ ഡോക്ടര്‍ക്ക് വീഴ്ച്ച സംഭവിച്ചതായി കണ്ടെത്തി.ഡോക്ടര്‍ക്കെതിരെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കി. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കാണ് ഡി.എം.ഒ റിപ്പോര്‍ട്ട് കൈമാറിയത്.വാഹനാപകടത്തില്‍ പരിക്കേറ്റ എ.ആര്‍ നഗര്‍ ചെണ്ടപ്പുറായ സ്വദേശി ഉഷ, മകള്‍ നിഥാന എന്നിവര്‍ക്കാണ് ചികില്‍സ കിട്ടാതിരുന്നത്. ഫെബ്രുവരി 28-ന് രാത്രിയിലാണ് ഓട്ടോറിക്ഷ മറിഞ്ഞ് ഉഷക്കും മകള്‍ നിഥാനക്കും പരിക്കേറ്റത്.
രാത്രി പത്തേമുക്കാലോടെ തിരൂരങ്ങാടി ആശുപത്രിയിലെത്തിയ അമ്മക്കും മകള്‍ക്കും അരമണിക്കൂര്‍ കാത്തിരുന്നിട്ടും ചികില്‍സ കിട്ടിയില്ലെന്നാണ് പരാതി. അത്യാഹിതത്തിലെത്തിയ ഇവരെ മുറിവ് കെട്ടുന്ന റൂമിലേക്ക് മാറ്റിയെങ്കിലും പരിശോധിക്കാൻ ഡോക്ടര്‍ എത്തിയില്ല. വേദന പല തവണ ശ്രദ്ധയില്‍പെടുത്തിയിട്ടും ചികിത്സ കിട്ടാതെ വന്നതോടെ ഇരുവരേയും ബന്ധുക്കള്‍ അവിടെ നിന്നും സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു