കൊച്ചി: നഗരത്തിന്‍റെ ഗതാഗത മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിവെച്ച കൊച്ചി മെട്രോക്ക് ഇന്ന് ആറാം പിറന്നാള്‍. ഇതോടനുബന്ധിച്ച് ശനിയാഴ്ച യാത്രക്കാര്‍ക്കായി ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്. 20 രൂപ നിരക്കില്‍ യാത്രചെയ്യാം. മിനിമം ടിക്കറ്റ് നിരക്കായ 10 രൂപ അന്നേദിവസവും തുടരും. 30,40,50,60 രൂപ വരുന്ന ടിക്കറ്റുകള്‍ക്ക് പകരം 20 രൂപക്ക് എത്ര ദൂരം വേണമെങ്കിലും ഒരുതവണ യാത്രചെയ്യാം. ദൈനംദിന യാത്രകള്‍ക്കായി കൊച്ചി മെട്രോയെ ജനങ്ങള്‍ കൂടുതലായി ആശ്രയിച്ചുതുടങ്ങുന്നുവെന്നത് സ്വാഗതാര്‍ഹമാണെന്ന് കെ.എം.ആര്‍.എല്‍ അധികൃതര്‍ പറഞ്ഞു. ഏപ്രില്‍ മാസത്തില്‍ ദിവസേന ശരാശരി 75,831 ആളുകളാണ് കൊച്ചി മെട്രോയില്‍ യാത്രചെയ്തത്. മേയില്‍ അത് 98,766 ആയി ഉയര്‍ന്നു.
മേയില്‍ 12 ദിവസങ്ങളില്‍ ഒരുലക്ഷത്തിലധികം പേര്‍ യാത്രചെയ്തു. കൂടാതെ 13 ദിവസം തൊണ്ണൂറ്റി അയ്യായിരത്തിലധികംപേര്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്തിട്ടുണ്ട്. വിവിധ ഓഫറുകളും യാത്രാ പാസുകളും സ്ഥിരംയാത്രികരെ ആകര്‍ഷിക്കുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. കൊച്ചി മെട്രോയുടെ ആറാം വാര്‍ഷികത്തോട് അനുബന്ധിച്ച് ശനിയാഴ്ച കൊച്ചി വണ്‍ കാര്‍ഡ് പുതുതായി വാങ്ങുന്നവര്‍ക്ക് കാര്‍ഡിന്‍റെ ഫീസ് കാഷ്ബാക്കായി ലഭിക്കുമെന്ന് ആക്സിസ് ബാങ്ക് അറിയിച്ചു.
ബിനീഷ് കോടിയേരിയുടെ വിടുതല്‍ഹര്‍ജി തള്ളി
ബംഗളൂരു: കള്ളപ്പണക്കേസില്‍ ബിനീഷ് കോടിയേരി നല്‍കിയ വിടുതല്‍ ഹര്‍ജി ബംഗളൂരു കോടതി തള്ളി. ഒന്നാം പ്രതി മുഹമ്മദ് അനൂപുമായുള്ള പണമിടപാടിലെ സംശയങ്ങള്‍ വ്യക്തമാക്കിക്കൊണ്ടാണ് ബംഗളൂരു 34-ാം അഡീഷണല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി ജസ്റ്റീസ് എച്ച്.എ.മോഹന്‍ ഹര്‍ജി തള്ളിയത്.
ഇതോടെ കേസില്‍ ബിനീഷ് കോടിയേരി പ്രതിയായി തുടരും. എന്തുകൊണ്ട് ഈ കേസില്‍ പ്രതിയായ ബിനീഷിനെ ഒഴിവാക്കാനാകില്ലെന്ന് ജഡ്ജി വിശദീകരിച്ചു. യാതൊരു രേഖയുമില്ലാതെയാണ് ബിനീഷ് അനൂപ് മുഹമ്മദിന് 40 ലക്ഷം രൂപ നല്‍കിയത്. അയാള്‍ കടക്കെണിയിലാണെന്നറിഞ്ഞിട്ടും അത് തിരിച്ചുപിടിക്കാന്‍ ബിനീഷ് ശ്രമിച്ചില്ല. ബിനീഷും മുഹമ്മദ് അനൂപും ഒരുവനിതാ സുഹൃത്തിനും മറ്റുരണ്ടുപേര്‍ക്കുമൊപ്പം പാര്‍ട്ടിയില്‍ കൊക്കെയ്ന്‍ ഉപയോഗിക്കുന്നതു കണ്ടെന്ന് സാക്ഷിമൊഴിയുണ്ടെന്നും ജഡ്ജി വ്യക്തമാക്കി.
സമാനരീതിയില്‍ ലഹരി ഉപയോഗിക്കുന്നതായി മറ്റൊരു സാക്ഷി മൊഴിയുമുണ്ട്. അനൂപിനുമൊപ്പമിരുന്ന ബിനീഷിന് അദ്ദേഹത്തിന്‍റെ ബിസിനസിനെക്കുറിച്ചും ദുശീലങ്ങളെക്കുറിച്ചും അറിയാമായിരുന്നു. എല്ലാം അറിഞ്ഞുകൊണ്ടാണ് മുഹമ്മദ് അനൂപിന് പണം നല്‍കിയതെന്നും ഈ തുക ലഹരി ഇടപാടിനായിട്ടാണു നല്‍കിയതെന്ന് സ്വാഭാവികമായും സംശയിക്കുന്നു എന്നതടക്കമുള്ള നീരിക്ഷണങ്ങളാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്.
ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിന്‍റെ അന്വേഷണത്തിനിടെ 2020 ഒക്‌ടോബര്‍ 29നാണ് ബിനീഷ് കോടിയേരി അറസ്റ്റിലായത്. ഇതേവര്‍ഷം ഓഗസ്റ്റില്‍ അനൂപ് മുഹമ്മദിനെയും മറ്റു രണ്ടുപേരെയും ബംഗളൂരുവില്‍നിന്ന് നാര്‍കോട്ടിക്സ് കണ്‍ട്രോണ്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തതോടെയാണ് ഇടപാടില്‍ ബിനീഷിന്‍റെ പങ്ക് പുറത്തായത്. ബിനീഷ് തന്‍റെ ബിസിനസ് പങ്കാളിയാണെന്നും നല്ലൊരു തുക നിക്ഷേപിച്ചിട്ടുണ്ടെന്നുമായിരുന്നു അനൂപ് മുഹമ്മദ് എൻസിബി ഉദ്യോഗസ്ഥരോടു വെളിപ്പെടുത്തിയത്.