ബംഗളൂരു: കർണാടക മില്‍ക്ക് ഫെഡറേഷൻ നന്ദിനി ബ്രാൻഡ് പാലുകള്‍ക്ക് ലിറ്ററിന് 50 മില്ലി ലിറ്റർ അധികം നല്‍കി രണ്ടുരൂപ വർധിപ്പിച്ചപ്പോള്‍, നന്ദിനിയുടെ ശുഭം ഗോള്‍ഡ് പാലിന് മാത്രം ലിറ്ററിന് നാലുരൂപ വർധിപ്പിച്ചതായി ആക്ഷേപം.
മുമ്ബുണ്ടായിരുന്നതിലും നാലുരൂപ അധികം പ്രിന്റ് ചെയ്താണ് ശുഭം ഗോള്‍ഡ് പാല്‍ നന്ദിനി ഇപ്പോള്‍ വില്‍ക്കുന്നത്. അര ലിറ്റർ പാക്കറ്റില്‍ മൂന്നുരൂപയും വർധിപ്പിച്ചിട്ടുണ്ട്. മറ്റു പാക്കറ്റുകളെ പോലെ ഇവയിലും 50 മില്ലി ലിറ്റർ അധികം പാല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശുഭം ഗോള്‍ഡ് പാലിന് അര ലിറ്ററിന് നേരത്തെ 26 രൂപയായിരുന്നു. കെ.എം.എഫിന്റെ അറിയിപ്പ് പ്രകാരം 28 രൂപയാണ് ആവേണ്ടിയിരുന്നതെങ്കിലും 29 ആണ് പുതിയ പാക്കറ്റിലെ വില. നേരത്തെ ലിറ്ററിന് 49 രൂപയുണ്ടായിരുന്നത് പുതുക്കിയ നിരക്ക് 51 രൂപ ആവേണ്ടതിനുപകരം 53 രൂപയാണ് പ്രിന്റ് ചെയ്തിട്ടുള്ളത്.
നന്ദിനി പുറത്തിറക്കുന്ന എല്ലായിനം പാല്‍ പാക്കറ്റുകള്‍ക്കും വില വർധന നടപ്പാക്കിയിരുന്നു. ഒരു ലിറ്റർ നന്ദിനി പാലിന്‍റെ വില കുറഞ്ഞത് 44 രൂപയായി. നന്ദിനിയുടെ സംതൃപ്തി പാലിന് ലിറ്ററിന് 57ഉം സമൃദ്ധി പാലിന് ലിറ്ററിന് 53ഉം രൂപയാണ് പുതിയ നിരക്ക്. എന്നാല്‍, തൈരിനോ മറ്റു പാലുല്‍പന്നങ്ങള്‍ക്കോ വില വർധിപ്പിച്ചിട്ടില്ല. വൈകാതെ തൈരിനും വില വർധിപ്പിച്ചേക്കുമെന്നാണ് വിവരം.
കഴിഞ്ഞ വർഷം ജൂലൈയിലാണ് ഒടുവില്‍ സംസ്ഥാനത്ത് പാല്‍ വില വർധിപ്പിച്ചത്. മതിയായ പാല്‍ ഉല്‍പാദനം ഉറപ്പുവരുത്താനും ക്ഷീരകർഷകരെ സംരക്ഷിക്കാനും വിലവർധന അത്യാവശ്യമാണെന്നാണ് കെ.എം.എഫിന്റെ വാദം. അതേസമയം, വില വർധിപ്പിച്ചതിന് ശേഷവും മാർക്കറ്റില്‍ താരതമ്യേന കുറഞ്ഞ വിലക്ക് പാല്‍ വില്‍ക്കുന്നത് നന്ദിനിയാണ്. കേരളത്തില്‍ ഒരു ലിറ്റർ പാലിന് 52 രൂപ മില്‍മ ഈടാക്കുമ്ബോള്‍ ഗുജറാത്ത്, മഹാരാഷ്ട്ര അടക്കം ഉത്തരേന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പാല്‍ വിപണിയിലെത്തിക്കുന്ന അമുല്‍ ഒരു ലിറ്ററിന് 56 രൂപക്കാണ് പാല്‍ വില്‍ക്കുന്നത്. ഡല്‍ഹിയുടെ മദർ ഡെയറിയാകട്ടെ 54 രൂപയും ഈടാക്കുന്നുണ്ട്.