
ബെംഗളൂരു:കേരളത്തിൽ നിന്നും കർണാടകയിലേക്ക് യാത്ര ചെയ്യുന്നവർക്കായി കർണാടക സർക്കാർ ഇന്നലെ പുറത്തിറക്കിയ നിർദ്ദേശങ്ങളിൽ ഇളവ് വരുത്തി . വാക്സിൻ ഒരു ഡോസ് സ്വീകരിച്ചവർക്കും ഇനി കോവിഡ് നെഗറ്റീവ് ആർ ടി പി സി ആർ പരിശോധന ഇല്ലാതെ കർണാടകയിലേക്ക് പ്രവേശിക്കാം .ഇന്നലെ പുറത്തിറക്കിയ നിർദ്ദേശത്തിൽ രണ്ടു വാക്‌സിൻ എടുത്തവർക്കു മാത്രമാണ് പരിശോധന ഫലമില്ലാതെ യാത്ര ചെയ്യാൻ അനുമതി .
കോവിഡിന്റെ ഡെൽറ്റ പ്ലസ് വകഭേദം അയൽ സംസ്ഥാനങ്ങളിലടകം സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിൽ നിന്നും കർണാടകയിലേക്ക് വരുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂറിൽ കവിയാത്ത ആർ.ടി പിസിആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റോ അതല്ലെങ്കിൽ കോവിഡ് പ്രതിരോധ വാക്സിന്റെ ഒരു ഡോസെങ്കിലും സ്വീകരിച്ചതിന്റെ വാക്സിനേഷൻ സർട്ടിഫിക്കറ്റോ കയ്യിൽ കരുതണമെന്ന് കർണാടക സർക്കാർ ഉത്തരവ് ഇറക്കി.
റോഡുമാർഗമോ ,ട്രെയിൻ ,വിമാനം മുഖേനെയോ യാത്ര ചെയ്യുന്നവർ നിർബന്ധമായും 72 മണിക്കൂറിനുള്ളിൽ പരിശോധിച്ച ആർ ടി പി സി ആർ കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിസൾട് കയ്യിൽ കരുതണം .പരിശോധന നടത്തിയവർക്ക് മാത്രം ബോര്ഡിങ് പാസ് നൽകിയാൽ മതിയെന്നും വിമാനകമ്പനികൾക്ക് നിർദ്ദേശം നൽകി , കൂടാതെ തീവണ്ടിയിലും ബസ്സുകളിലും യാത്ര ചെയ്യുന്നവർ പരിശോധന ഫലം കയ്യിൽ കരുതിയിട്ടുണ്ടെന്നു കണ്ടക്ടർമാരും റെയിൽവേ അധികൃതരും ഉറപ്പു വരുത്തണം.
ആവശ്യമായ ജീവനക്കാരെ നിയമിച്ചുകൊണ്ട് ചെക്ക് പോസ്റ്റുകളിൽ പരിശോധന നടത്താൻ അതിർത്തി ജില്ലകളായ ദക്ഷിണ കന്നഡ, കൊടുഗു, മൈസൂരു, ചാമരാജ നഗര എന്നിവിടങ്ങിലെ ഡെപ്യൂട്ടി കമ്മീഷണർമാരെ ചുമതലപ്പെടുത്തി. ദിവസവും വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി കർണാടകയിൽ വന്ന് തിരിച്ചു പോകുന്ന വിദ്യാർത്ഥികൾ 15 ദിവസത്തിലൊരിക്കൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തണം.

