കൊച്ചി: റിവ്യൂ എന്ന പേരില്‍ തിയറ്റര്‍ പരിസരത്തുനിന്ന് സംസാരിക്കാൻ ആരെയും അനുവദിക്കില്ലെന്ന് സിനിമാ നിര്‍മാതാക്കള്‍. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫെഫ്ക ജന:സെക്രറ്റിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇത് മാധ്യമപ്രവര്‍ത്തനമായി അംഗീകരിക്കാൻ കഴിയില്ല എന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിലയിരുത്തി.
സിനിമാ റിവ്യൂ, പെയ്ഡ് പ്രൊമോഷൻ എന്നിവയിലെ ഹൈക്കോടതി പരാമര്‍ശത്തിന്റെയും പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടേയും പശ്ചാത്തലത്തില്‍ സിനിമാ നിര്‍മാതാക്കളുടെ സംഘടനയുടെയും ഫെഫ്കയുടെയും യോഗം നവംബര്‍ 1ന് നടക്കാനിരിക്കുകയാണ്.
സിനിമ പി.ആര്.ഒമാര്‍ക്ക് അടക്കം അക്രഡിറ്റേഷൻ കൊണ്ടുവരാനും ആലോചനയുണ്ട്. യോഗത്തില്‍ സമഗ്രമായ അഭിപ്രായ തേടിയ ശേഷം ഇതു സംബന്ധിച്ച അന്തിമ തീരുമാനമെടുക്കും. തിയേറ്ററിലുള്ള സിനിമയെ മോശമാക്കാൻ ശ്രമിച്ചുവെന്ന പരാതിയില്‍ കഴിഞ്ഞ ദിവസം ആദ്യ കേസ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരുന്നു. റാഹേല്‍ മകൻ കോര എന്ന സിനിമയുടെ സംവിധായകൻ ഉബൈനിയുടെ പരാതിയിലാണ് കൊച്ചി സിറ്റി പൊലീസ് കേസെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ സിനിമ മോശമാണെന്ന് വരുത്തിതീര്‍ക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ 9 പേര്‍ക്കെതിരെയാണ് കേസെടുത്തത്.