സംസ്ഥാന സർക്കാരിന്റെ സർക്കാരിന്റെ അഞ്ചാമത്തെ ബജറ്റ് ധനമന്ത്രി കെഎൻ ബാലഗോപാൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് നിയമസഭയിൽ അവതരിപ്പിക്കും. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അവലോകന റിപ്പോർട്ടും സഭയിൽ വയ്ക്കും. 10,11,12 തീയതികളിലാണ് ബജറ്റ് ചർച്ച നടക്കുന്നത്. ഉപധനാഭ്യർഥനകളിലുള്ള ചർച്ചയും വോട്ടെടുപ്പും 13ന് നടക്കും. രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റാണ് നാളെത്തേത്. അതുകൊണ്ട് തന്നെ ധനന്ത്രി എന്തൊക്കെ പ്രഖ്യാപനങ്ങളാകും നടത്തുക എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിനും, നിയമസഭാ തെരഞ്ഞെടുപ്പിനും മുൻപുള്ള അവസാന സമ്പൂർണ്ണ ബജറ്റായതിനാൽ ജനപ്രിയ പ്രഖ്യാപനങ്ങൾ കുറയാനിടയില്ല.
മുണ്ടക്കൈ-ചൂരൽമല പുനരധിവാസം, വിഴിഞ്ഞം തുറമുഖ പദ്ധതി, ക്ഷേമപെന്‍ഷന്‍ വർധിപ്പിക്കൽ തുടങ്ങിയ കാര്യങ്ങൾക്കാകും മുൻഗണന.ക്ഷേമപെന്‍ഷന്‍ 2500 ആക്കി ഉയര്‍ത്തുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ സര്‍ക്കാര്‍, അവസാന ബജറ്റിലെങ്കിലും വാക്ക് പാലിക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. 100- രൂപ മുതല്‍ 200 രൂപ വരെ ക്ഷേമപെന്‍ഷന്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്നാണ് വിവരം.ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപത്തെ പരമാവധി പ്രോത്സാഹിപ്പിക്കാനുള്ള പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. തദ്ദേശ സ്ഥാപങ്ങളിലെ തനതു വരുമാനം കൂട്ടുന്നതിനൊപ്പം പദ്ധതികൾക്ക് പണമെത്തിക്കാൻ വിവിധ സേവന നിരക്കുകളിലടക്കം പരിഷ്‌കാരങ്ങൾക്ക് സാധ്യതയുണ്ട്.
കിഫ്ബിക്ക് വരുമാനം കൂട്ടുന്നതിനുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാവാൻ സാധ്യത. വാണിജ്യ മാതൃകയിലുള്ള ഐ.ടി പാർക്കുകൾ വ്യവസായ പാർക്കുകൾ എന്നിവയ്ക്ക് മുൻഗണന. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് നാളെത്തെ ബജറ്റ് വരുന്നത്. അതുകൊണ്ട് തന്നെ പദ്ധതികൾക്ക് വേണ്ടിയുള്ള പണം എങ്ങനെ കണ്ടെത്തും എന്ന ചോദ്യവും ബാക്കിയാണ്.