ബെംഗളൂരു : പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരായ അശ്ലീലവീഡിയോ പ്രചരിപ്പിച്ചതിന് പിന്നിൽ ജെ.ഡി.എസ്. നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയാണെന്ന ആരോപണവുമായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ഈ കഥയിൽ നടനും സംവിധായകനും നിർമാതാവും കുമാരസ്വാമിയാണെന്നും അദ്ദേഹം ബ്ലാക്മെയിലിങ്ങിൻ്റെ രാജാവാണെന്നും ശിവകുമാർ ആരോപിച്ചു. അശ്ലീലവീഡിയോകൾ പ്രചരിപ്പിച്ചതിനുപിന്നിലെ മുഖ്യസൂത്രധാരൻ ഡി.കെ. ശിവകുമാറാണെന്നും അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് നീക്കംചെയ്യണമെന്നും കുമാരസ്വാമി പറഞ്ഞിരുന്നു. ഇതിന്റെ പ്രതികരണമായാണ് ശിവകുമാറിൻറെ ആരോപണം. വീഡിയോകളടങ്ങിയ 25,000 പെൻഡ്രൈവുകൾ തിരഞ്ഞെടുപ്പിന് മുമ്പ് വിതരണം ചെയ്യപ്പെട്ടെന്നും ഇതിനുപിന്നിലെ ഗൂഡാലോചനയിൽ ശിവകുമാറിനും മുഖ്യമന്ത്രി സിദ്ധരാമയ്യക്കും പങ്കുണ്ടെന്നും കുമാരസ്വാമി ആരോപിച്ചിരുന്നു.