ബംഗളൂരു: വിദ്വേഷ വിഡിയോയില്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുത്ത് കർണാടക പൊലീസ്. പാർട്ടി അധ്യക്ഷൻ ജെ.പി നദ്ദക്കും ഐ.ടി സെല്‍ തലവൻ അമിത് മാളവ്യക്കുമെതിരെയാണ് കേസ്. ഐ.ടി ആക്‌ട് പ്രകാരമാണ് ഇരുവർക്കുമെതിരായ നടപടി. എക്സില്‍ മുസ്‍ലിംകളെ മോശക്കാരായി ചിത്രീകരിച്ചുള്ള വിഡിയോ ബി.ജെ.പി പ്രസിദ്ധീകരിച്ചിരുന്നു. ഇക്കാര്യത്തിലാണ് നടപടി.
ബംഗളൂരുവിലെ ഹൈ ഗ്രൗണ്ട്സ് പൊലീസ് സ്റ്റേഷനില്‍ ഹാജരാവാൻ ആവശ്യപ്പെട്ട് ഇരുവർക്കും നോട്ടീസ് അയച്ചിട്ടുണ്ട്. മെയ് അഞ്ചാം തീയതി കോണ്‍ഗ്രസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കർണാടക പൊലീസിന്റെ നടപടി. വെറുപ്പും വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയും ഉണ്ടാക്കാൻ ഇരുവരും ശ്രമിച്ചുവെന്നാണ് കർണാടക പൊലീസിന്റെ കേസ്.
നേരത്തെ കർണാടക ബി.ജെ.പിയുടെ അക്കൗണ്ടില്‍ വന്ന വിദ്വേഷ വിഡിയോ നീക്കാൻ എക്സിന് തെരഞ്ഞെടുപ്പ് കമീഷൻ നിർദേശം നല്‍കിയിരുന്നു. സമൂഹമാധ്യമ പ്ലാറ്റ്ഫോമില്‍ ബി.ജെ.പി പങ്കുവെച്ച അനിമേറ്റഡ് വിഡിയോയാണ് വിവാദങ്ങള്‍ക്ക് കാരണം. അനിമേറ്റഡ് വിഡിയോയുടെ തുടക്കത്തില്‍ കിളിക്കൂടിനുള്ളിലെ മൂന്ന് മുട്ടകളാണ് കാണിച്ചിരിക്കുന്നത്. ഇതില്‍ ഓരോന്നിലും എസ്.സി, എസ്.ടി, ഒ.ബി.സി എന്ന് എഴുതിയിട്ടുണ്ട്.
ഈ കൂട്ടിലേക്ക് മുസ്‍ലിം എന്നെഴുതിയ മുട്ട രാഹുല്‍ ഗാന്ധിയും സിദ്ധരാമയ്യയും ചേർന്ന് കൊണ്ടുവെക്കുന്നു. പിന്നീട് മുട്ടവിരിഞ്ഞ് കിളികള്‍ പുറത്ത് വരുമ്ബോള്‍ മുസ്‍ലിം എന്നെഴുതിയ മുട്ടയില്‍ നിന്നെത്തിയ കിളിക്ക് മാത്രം രാഹുല്‍ ഗാന്ധി ഫണ്ടുകള്‍ നല്‍കുന്നതാണ് വിഡിയോയില്‍ കാണിച്ചിരിക്കുന്നത്.