ബംഗളൂരു: തീരദേശ കർണാടക ഗ്രാമങ്ങളില്‍ മാവോവാദി സാന്നിധ്യം സ്ഥിരീകരിച്ചതോടെ നക്‌സല്‍ വിരുദ്ധ സേനയും കർണാടക പൊലീസും കനത്ത ജാഗ്രതയില്‍. കഴിഞ്ഞ ദിവസങ്ങളില്‍ ആയുധങ്ങളുമായി ആറംഗ മാവോവാദി സംഘം തീരപ്രദേശത്തെ വീടുകളില്‍ എത്തിയതായി പൊലീസ് പറഞ്ഞു.
ബൂട്ടും യൂനിഫോമും ധരിച്ചതായും ഇവരുടെ കൈയില്‍ വലിയ ബാഗുകളുണ്ടായതായും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ബാഗില്‍ ആയുധങ്ങളാകാമെന്നാണ് പൊലീസ് നിഗമനം. ദക്ഷിണ കന്നഡ ജില്ലയിലെ കടബ താലൂക്കിലുള്ള ബിലിനെലെ ഗ്രാമത്തിലെ ഒരു വീട്ടില്‍ അടുത്തിടെ മാവോവാദികള്‍ അതിക്രമിച്ച് കയറിയതായി അധികൃതർ പറഞ്ഞു. ഭക്ഷണം പാകം ചെയ്ത് കഴിച്ച സംഘം, അവരുടെ ലാപ്ടോപ്പുകളും മൊബൈല്‍ ഫോണുകളും ചാർജ് ചെയ്യുകയും ചെയ്തു. കന്നഡ, ഹിന്ദി ഭാഷകളിലാണ് അവർ സംസാരിച്ചിരുന്നതെന്നും അധികൃതർ വ്യക്തമാക്കി.
നക്സല്‍ സേന ദക്ഷിണ കന്നഡ, ഉഡുപ്പി, ചിക്കമംഗളൂരു ജില്ലകളിലെ വനത്തില്‍ തിരച്ചില്‍ ആരംഭിച്ചു. കർണാടകയില്‍ പത്തു വർഷങ്ങള്‍ക്കുശേഷമാണ് മാവോവാദി സാന്നിധ്യം റിപ്പോർട്ട് ചെയ്യുന്നത്. പ്രദേശത്ത് പൊലീസ് പട്രോളിങ് ശക്തമാക്കി. ഉഡുപ്പി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മാവോവാദി നീക്കം അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു.