ബെംഗളൂരു: കർണാടകയിലെ മല്ലിഗെരെ ഗ്രാമത്തില്‍ ദലിത് ഗ്രാമീണർ താമസിക്കുന്ന കോളനിയിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്നില്ലെന്ന് പരാതി. ഭരണാധികാരികള്‍ വിവേചനം കാണിക്കുന്നു എന്നാരോപിച്ച് മുന്നൂറോളം ദലിത് കുടുംബങ്ങള്‍ രംഗത്തെത്തി.
ദലിത് കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയിലെ രണ്ട് കുഴല്‍ കിണറുകളിലൊന്ന് വറ്റിവരണ്ടിരുന്നു. തങ്ങള്‍ താമസിക്കുന്ന കോളനിയിലൊഴികെ ഗ്രാമത്തിലെ മറ്റെല്ലാ പ്രദേശത്തും വെള്ളം വിതരണം ചെയ്തതായി ദലിതർ ആരോപിച്ചു. പിന്നീട് ഗ്രാമവാസികളുടെ തെരുവിലിറങ്ങി പ്രതിഷേധിച്ചതിനെത്തുടർന്നാണ് ജലവിതരണം പുനഃസ്ഥാപിച്ചത്.
എന്നാല്‍ ആരോപണം തള്ളിയ പഞ്ചായത്ത് വികസന ഓഫീസർ ജലവിതരണം പുനഃസ്ഥാപിച്ചതായി അറിയിച്ചു. മറ്റു കോളനികളിലെ ടാപ്പുകളില്‍ നിന്ന് വെള്ളം എടുക്കാൻ പോയപ്പോള്‍ കൈയാങ്കളി ഉണ്ടായതാണെന്നും ജാതിവിവേചനം നടത്തിയെന്നാരോപിച്ച് മറ്റു കോളനികളിലെ താമസക്കാരുമായി വാക്കേറ്റമാണ് ഉണ്ടായതെന്നും പഞ്ചായത്ത് വികസന ഓഫീസർ കേശവമൂർത്തി പറഞ്ഞു.