ബംഗളൂരു: ഇന്ത്യ എന്ന പേരിനോട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇത്രയധികം വിരോധം എന്തിനാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. 2024ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുമ്ബായി ചേര്‍ന്ന പ്രതിപക്ഷ ഐക്യത്തിന് ഇന്ത്യയെന്ന് പേര് നല്‍കിയതിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയതിന് പിന്നാലെയാണ് സിദ്ധരാമയ്യയുടെ പ്രതികരണം. ഈസ്റ്റ് ഇന്ത്യ കമ്ബനി, ഇന്ത്യൻ മുജാഹിദീൻ എന്നിവയോടായിരുന്നു പ്രതിപക്ഷ ഐക്യമായ ഇന്ത്യയെ മോദി താരതമ്യം ചെയ്തത്. ഇന്ത്യക്കാരായ ജനങ്ങളുടെ നൂറുകണക്കിന് കോടി രൂപ തട്ടിയെടുത്ത് രാജ്യംവിട്ട കള്ളന്മാരായ ലളിത് മോദിക്കും നീരവ് മോദിക്കും മോദി എന്ന പേരുണ്ടെന്നും എന്നാല്‍ അത് കൊണ്ട് നരേന്ദ്ര മോദിയെ അവരുമായി താരതമ്യപ്പെടുത്താനാകുമോ എന്നും അദ്ദേഹം ചോദിച്ചു.
‘ബഹുമാനപ്പെട്ട പ്രധാനമന്ത്രി, നിങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ ഇന്ത്യയെ ഈസ്റ്റ് ഇന്ത്യ കമ്ബനിയുമായും, ഇന്ത്യൻ മുജാഹിദീനുമായുമൊക്കെ താരതമ്യം ചെയ്യുന്നുണ്ടല്ലോ. നൂറുകണക്കിന് ഇന്ത്യക്കാരുടെ നികുതിപ്പണം കൊള്ളയടിച്ച് രാജ്യം വിട്ട നീരവ് മോദിക്കും, ലളിത് മോദിക്കും മോദി എന്ന പേര് കൂടിയില്ലേ. എന്ന് കരുതി അവരെ നിങ്ങളുമായി താരതമ്യം ചെയ്യാനാകുമോ.
രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ചുമത്തിയതും അദ്ദേഹത്തെ ലോക്സഭയില്‍ നിന്നും പുറത്താക്കിയതിനുമെല്ലാം പിന്നില്‍ നീരവിനും ലളിതിനും മോദി എന്ന പേര് കൂടിയില്ലേ എന്ന ചോദ്യമായിരുന്നു. പ്രതിപക്ഷ ഐക്യമായ ഇന്ത്യയെ ഈസ്റ്റ് ഇന്ത്യ കമ്ബനിയുമായും, ഇന്ത്യൻ മുജാഹിദീനുമായും താരതമ്യം ചെയ്തതിന് രാഹുല്‍ഗാന്ധിക്കെതിരെ പയറ്റിയ അതേ നടപടി തന്നെയല്ലേ നിങ്ങള്‍ക്കെതിരെയും വേണ്ടത്?’ സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യ എന്ന പേരിനോടുള്ള വിരോധം കാരണം മേക്ക് ഇൻ ഇന്ത്യ, സ്റ്റാര്‍ട്ട് അപ് ഇന്ത്യ, സ്കില്‍ ഇന്ത്യ പോലുള്ള സര്‍ക്കാര്‍ പദ്ധതികളുടെ പേരും മോദി സര്‍ക്കാര്‍ മാറ്റുമോ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സഹപാഠിയുടെ കുളിമുറിദൃശ്യം മൊബൈലില്‍ പകര്‍ത്തി; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ കേസെടുത്തു
മംഗളൂരു: ഉഡുപ്പിയിലെ കോളേജില്‍ സഹപാഠിയുടെ കുളിമുറിദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയെന്ന കേസില്‍ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ കേസെടുത്തു.
ഉഡുപ്പി നേത്രജ്യോതി അലൈഡ് ഹെല്‍ത്ത് സയന്‍സിലെ നഴ്സിങ് വിദ്യാര്‍ഥിനികള്‍ക്ക് എതിരെയാണ് മല്‍പേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോളേജിനെതിരേയും സംഭവവുമായി ബന്ധപ്പെട്ട് കേസ് എടുത്തിട്ടുണ്ട്. എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്ത് രണ്ട് കേസുകളിലും അന്വേഷണം ആരംഭിച്ചതായി ഉഡുപ്പി എസ്.പി. അക്ഷയ് ഹാക്കായ് മാധ്യമങ്ങളെ അറിയിച്ചു. അതിനുപുറമേ ഉഡുപ്പിയിലെ സംഭവവുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളില്‍ വ്യാജപ്രചരണം നടത്തിയതിന്റെ പേരില്‍ മറ്റൊരു കേസും പോലീസ് രജിസ്റ്റര്‍ ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉഡുപ്പി നഴ്സിങ് കോളേജിലെ വിദ്യാര്‍ത്ഥിനി ജൂലായ് 18-നാണ് സഹപാഠികള്‍ക്കെതിരേ കോളേജ് അധികൃതര്‍ക്ക് പരാതി നല്‍കിയത്. തന്റെ കുളിമുറിദൃശ്യങ്ങള്‍ സഹപാഠികളായ മൂന്നുപെണ്‍കുട്ടികള്‍ രഹസ്യമായി മൊബൈല്‍ഫോണില്‍ പകര്‍ത്തിയെന്നായിരുന്നു പരാതിയില്‍ പറഞ്ഞത്. ഇതിനെതുടര്‍ന്ന് മൂന്ന് പെണ്‍കുട്ടികളെയും കോളേജില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.ദൃശ്യങ്ങള്‍ ചിത്രീകരിച്ചത് പ്രാങ്ക് വീഡിയോ എന്ന രീതിയില്‍ ആണെന്നും വീഡിയോ ഡിലീറ്റ് ചെയ്തെന്നുമാണ് പെണ്‍കുട്ടികള്‍ മറുപടി നല്‍കിയതെന്നായിരുന്നു കോളേജ് അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ മൂന്ന് പെണ്‍കുട്ടികളും ക്ഷമാപണം നടത്തി. മാത്രമല്ല വിവരം പോലീസിലും അറിയിച്ചു. വിദ്യാര്‍ഥിനികള്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ച ഫോണ്‍ പോലീസിന് കൈമാറിയതായും കോളേജ് അധികൃതര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
സാമൂഹികമാധ്യമങ്ങളിലടക്കം ഉഡുപ്പിയിലെ ആ സംഭവവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചരണങ്ങളില്‍ അടിസ്ഥാനമില്ലെന്ന് പോലീസും അറിയിച്ചു. വ്യാജ വീഡിയോകളോ വസ്തുതാവിരുദ്ധമായ വിവരങ്ങളോ ആരും പ്രചരിപ്പിക്കരുത്. ഉഡുപ്പിയിലെ കുളിമുറിദൃശ്യം എന്ന പേരില്‍ പല വ്യാജവീഡിയോകളും പ്രചരിക്കുന്നുണ്ട്. അതിലൊന്നും അടിസ്ഥാനമില്ല. പോലീസിന് ഇതുവരെ കോളേജില്‍നിന്ന് രഹസ്യമായി ചിത്രീകരിച്ചെന്ന് പറയുന്ന ഒരു വീഡിയോയും ലഭിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ല. ഉഡുപ്പി സംഭവവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന പല വീഡിയോകളും വ്യാജമാണെന്നും ഉഡുപ്പി പോലീസ് സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു.