ബെംഗളൂരു: വിദേശനിക്ഷേപം ആകർഷിക്കുന്നതിൽ തിളക്കമാർന്ന നേട്ടവുമായി കർണാടക. കഴിഞ്ഞ സാമ്പത്തികവർഷം സംസ്ഥാനത്തേക്ക് എത്തിയത് 56,000 കോടി രൂപയുടെ വിദേശനിക്ഷേപം.ഇക്കാര്യത്തിൽ രാജ്യത്ത് രണ്ടാംസ്ഥാനമാണ് കർണാടകത്തിനുള്ളത്. മഹാരാഷ്ട്രയാണ് ഒന്നാമത്. മുൻവർഷം മൂന്നാംസ്ഥാനത്തായിരുന്ന കർണാടക ഇത്തവണ നിലമെച്ചപ്പെടുത്തുകയായിരുന്നു. ഇത് വലിയ നേട്ടമാണെന്ന് വ്യവസായമന്ത്രി എം.ബി. പാട്ടീൽ പറഞ്ഞു.2023-24 സാമ്പത്തികവർഷം കർണാടക നേടിയത് 54,000 കോടി രൂപയുടെ വിദേശനിക്ഷേപമായിരുന്നു. അന്ന് ഗുജറാത്തിന് പിന്നിൽ മൂന്നാംസ്ഥാനമായിരുന്നു സംസ്ഥാനത്തിനുണ്ടായിരുന്നത്.
ഇപ്പോൾ ഗുജറാത്ത് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.50,400 കോടി രൂപ വിദേശനിക്ഷേപം നേടിയ ഡൽഹിയാണ് മൂന്നാം സ്ഥാനത്ത്. ഗുജറാത്തിലേക്ക് 48,800 കോടി രൂപയുടെ വിദേശനിക്ഷേപമെത്തി. തമിഴ്‌നാട് 30,900 കോടി നേടി. ഇതേസമയം ഒന്നാം സ്ഥാനം നിലനിർത്തിയ മഹാരാഷ്ട്രയിലേക്ക് എത്തിയത് 1,64,000 കോടിയിലേറെ രൂപയുടെ വിദേശനിക്ഷേപമാണ്.കഴിഞ്ഞ സാമ്പത്തികവർഷം രാജ്യത്തെത്തിയ വിദേശനിക്ഷേപത്തിൽ 39 ശതമാനവും മഹാരാഷ്ട്രയിലേക്കായിരുന്നു.
കർണാടകത്തിന്റെ വിഹിതം 13 ശതമാനവും മൂന്നാം സ്ഥാനക്കാരായ ഡൽഹിയുടെ വിഹിതം 12 ശതമാനവുമാണ്. വിദേശനിക്ഷേപം നേടുന്നതിൽ രണ്ടാം സ്ഥാനത്ത് എത്തിയതിൽ അഭിമാനിക്കുന്നുവെന്ന് മന്ത്രി പാട്ടീൽ പറഞ്ഞു.നിക്ഷേപക അനുകൂല അന്തരീക്ഷം നിലനിർത്തി സംസ്ഥാനത്തെ വളർച്ചയുടെ പാതയിൽ മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.