ബെംഗളൂരു : കർണാടകത്തിൽ കടുവകളെ വിഷംവെച്ചുകൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിൽ കർശനനടപടികളുമായി സർക്കാർ. വന്യമൃഗങ്ങളെ കൊല്ലുന്നവരുടെ പേരിൽ കർശനനടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. 71-ാമത് വന്യജീവി വാരാചരണത്തിൻ്റെ സമാപനസമ്മേളനത്തിൽ വനം ഉദ്യോഗസ്ഥർക്കുള്ള ചീഫ് മിനിസ്റ്റേഴ്സ് മെഡൽ വിതരണംചെയ്യുകയായിരുന്നു അദ്ദേഹം.ചാമരാജനഗറിലെ മലെ മഹദേശ്വര ഹില്ലിലാണ് രണ്ടുകടുവകളെയും നാല് കടുവക്കുഞ്ഞുങ്ങളെയും വിഷം കൊടുത്തുകൊന്ന സംഭവമുണ്ടായത്. രാമനഗര ജില്ലയിലെ ചന്നപട്ടണയിൽ അടുത്തിടെ ഒരു കാട്ടാനയെ വൈദ്യുതാഘാതമേൽപ്പിച്ച് കൊന്ന സംഭവവുമുണ്ടായി.
വന്യജീവികളില്ലെങ്കിൽ വനത്തിന് യാതൊരു മൂല്യവുമുണ്ടാകില്ലെന്നു സിദ്ധരാമയ്യ പറഞ്ഞു. “പ്രകൃതിയുടെ നിലനിൽപ്പ് വനത്തിന്റെ അതിജീവനത്തെ ആശ്രയിച്ചാണിരിക്കുന്നത്. വനം അതിജീവിച്ചാൽ ഭൂമിയും അതിജീവിക്കും. വനത്തെയും വന്യജീവികളെയും വേർപെടുത്താൻ കഴിയാത്തതാണ്. വന്യജീവികളെ നശിപ്പിക്കുന്നവർ നിയമനടപടി നേരിടേണ്ടിവരുമെന്ന് ഉറപ്പാണ്. എത്ര സ്വാധീനമുള്ളവരായിട്ടും കാര്യമില്ല.”-സിദ്ധരാമയ്യ പറഞ്ഞു.കാട്ടാനകളുടെ എണ്ണത്തിൽ കർണാടക രാജ്യത്ത് ഒന്നാംസ്ഥാനത്തും കടുവകളുടെ എണ്ണത്തിൽ രണ്ടാംസ്ഥാനത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മനുഷ്യരുടെ ജീവിതവും മൃഗസമ്പത്തും തമ്മിൽ പൊരുത്തത്തോടെ കഴിയുന്ന സ്ഥിതിയുണ്ടാകണം. കാട്ടിൽനിന്ന് വന്യമൃഗങ്ങൾ പുറത്തിറങ്ങുന്നതിന്റെ കാരണങ്ങൾ കണ്ടെത്താൻ പഠനം നടത്തണമെന്നും മനുഷ്യ-വന്യമൃഗ സംഘർഷം ഒഴിവാക്കാനുള്ള ശാസ്ത്രീയമാർഗങ്ങൾ കണ്ടെത്തണമെന്നും സിദ്ധരാമയ്യ നിർദേശിച്ചു. വനം മന്ത്രി ഈശ്വർ ഖാൻഡ്രെയും സംസാരിച്ചു. വന്യജീവി വകുപ്പ് അംബാസഡറായ ക്രിക്കറ്റ് താരം അനിൽ കുംബ്ലെ പങ്കെടുത്തു.