ബംഗളൂരു: കർണാടകയില്‍ സർക്കാർ ആശുപത്രി പരിസരത്ത് പ്രവർത്തിക്കുന്ന ജൻ ഔഷധി കേന്ദ്രങ്ങള്‍ നിർത്തലാക്കാൻ ആരോഗ്യ വകുപ്പ് തീരുമാനം.പകരം, സർക്കാർ ആശുപത്രികളില്‍ സൗജന്യ മരുന്നു വിതരണ സംവിധാനം കാര്യക്ഷമമാക്കുമെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു. സർക്കാർ ആശുപത്രികളില്‍നിന്ന് സ്വകാര്യ മരുന്നുശാലകളിലേക്ക് ഡോക്ടർമാർ കുറിപ്പടി നല്‍കുന്നത് അടിയന്തരമായി അവസാനിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.”സർക്കാർ ആശുപത്രികളില്‍ രോഗികള്‍ക്ക് സൗജന്യമായി മരുന്ന് നല്‍കേണ്ടതുണ്ട്. ആശുപത്രിക്കകത്തെ ഫാർമസി സേവനം സജീവവും കാര്യക്ഷമവുമാക്കാൻ നടപടികളാരംഭിച്ചിട്ടുണ്ട്” -മന്ത്രി വ്യക്തമാക്കി.
സർക്കാർ ആശുപത്രികള്‍ക്ക് സമീപത്തെ സ്വകാര്യ ഫാർമസികളെ ആശ്രയിക്കുന്നതിന് പകരം സർക്കാർ ആശുപത്രികളില്‍ ലഭ്യമായ മരുന്നുകള്‍ ഉപയോഗപ്പെടുത്താൻ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. സർക്കാർ ആശുപത്രി കാമ്ബസുകളില്‍ പ്രവർത്തനാനുമതി തേടിയ 31 ജൻ ഔഷധി കേന്ദ്രങ്ങളുടെ പ്രപ്പോസല്‍ സർക്കാർ നിരസിച്ചതിന് പിന്നാലെയാണ് വിശദീകരണവുമായി മന്ത്രി രംഗത്തുവന്നത്.സർക്കാർ ആശുപത്രികളില്‍നിന്ന് ലഭ്യമായ ജനറിക് മെഡിസിനുകളുടെ ലഭ്യത ഉറപ്പാക്കാൻ കർണാടക സ്റ്റേറ്റ് മെഡിക്കല്‍ സപ്ലൈസ് കോർപറേഷനോട് (കെ.എസ്.എം.എസ്.സി.എല്‍) സർക്കാർ നിർദേശിച്ചിട്ടുണ്ട്.
ജനറിക് മരുന്നുകളുടെ കാര്യത്തില്‍ കേന്ദ്ര സ്ഥാപനമായ ബ്യൂറോ ഓഫ് ഫാർമ പി.എസ്.യുസ് ഓഫ് ഇന്ത്യയോട് (ബി.ബി.പി.ഐ) വിലപേശല്‍ നടത്താനും കെ.എസ്.എം.എസ്.സി.എല്ലിന് നിർദേശം നല്‍കി. ഇതോടെ ബി.ബി.പി.ഐയില്‍നിന്ന് കുറഞ്ഞവിലക്ക് സർക്കാർ ആശുപത്രികള്‍ക്ക് നേരിട്ട് മരുന്നു വാങ്ങാനും അവ സൗജന്യമായി രോഗികള്‍ക്ക് നല്‍കാനും കഴിയും.മോദി സർക്കാറിന്റെ പദ്ധതിയായിരുന്നു ജൻ ഔഷധി കേന്ദ്രങ്ങള്‍ എല്ലാ സർക്കാർ ആശുപത്രികളിലും നടപ്പാക്കുകയെന്നത്.
2021ല്‍ കർണാടകയില്‍ ബി.ജെ.പി സർക്കാർ അധികാരത്തിലിരിക്കെ, രാജ്യത്തുതന്നെ ആദ്യമായി സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും ജൻ ഔഷധി കേന്ദ്രങ്ങള്‍ തുറന്നതും കർണാടകയിലായിരുന്നു.