ആഘോഷവേളകളില്‍ ആള്‍ക്കൂട്ടം അനിയന്ത്രിതമായി ഒത്തുചേരുകയും അപകട മരണങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നത് തടയാൻ ആള്‍ക്കൂട്ട നിയന്ത്രണത്തിനായി പുതിയ ബില്‍ അവതരിപ്പിക്കാൻ കർണാടക സർക്കാർ.ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ 11 പേർ മരിക്കുകയും 56 പേർക്ക് പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തെ തുടർന്നാണ് പുതിയ നിയമംകൊണ്ടുവരാൻ കർണാടക സർക്കാർ നീക്കങ്ങള്‍ വേഗത്തിലാക്കിയത്. കരട് ബില്‍ തയ്യാറാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍.
മണ്‍സൂണ്‍ സമ്മേളനത്തില്‍ നിയമസഭയില്‍ അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകള്‍ പറയുന്നു.നിയമലംഘകർക്ക് മൂന്ന് വർഷം തടവും 50,000 രൂപ മുതലുള്ള കടുത്ത പിഴയും ഏർപ്പെടുത്തിയേക്കും. ഈ നിയമം ലംഘിച്ചാല്‍ ജാമ്യം ലഭിക്കാത്ത കുറ്റമായി കണക്കാക്കുമെന്നും കരട് ബില്‍ പറയുന്നു. സംഘാടകർ പരിപാടി സംഘടിപ്പിക്കുമ്ബോള്‍ പാലിക്കേണ്ടതും ഉറപ്പാക്കേണ്ടതുമായ നിർദേശങ്ങളുടെ ഒരു ലിസ്റ്റ് തന്നെ കരടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പരിപാടി നടത്തുന്നതിന് മുമ്ബ് പരിപാടിയുടെ സംഘാടകർ പോലീസ് അനുമതിക്കായി അപേക്ഷിക്കാതിരിക്കുകയോ, ഒത്തുകൂടിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാതിരിക്കുകയോ, നഷ്ടപരിഹാരം നല്‍കാതിരിക്കുകയോ, ഈ നിയമത്തിലെ വ്യവസ്ഥകള്‍ അല്ലെങ്കില്‍ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന നിയമങ്ങള്‍ മറ്റേതെങ്കിലും വിധത്തില്‍ ലംഘിക്കുകയോ ചെയ്താല്‍, മൂന്ന് വർഷം വരെ തടവോ അഞ്ച് ലക്ഷം രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കുമെന്ന് കരട് ബില്ലില്‍ പറയുന്നു.ജൂണ്‍ നാലിന് ആർസിബിയുടെ വിജയാഘോഷത്തിന്‍റെ ഭാഗമായി ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ മരിച്ചതില്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനെതിരെ ഉയർന്ന വൻ വിമർശനത്തിന്റെ ഫലമായാണ് ബില്‍ കൊണ്ടുവരുന്നത്.