Home Featured കര്‍ണാടക; നാമനിര്‍ദേശ പത്രിക സമര്‍പ്പണം തുടങ്ങി

കര്‍ണാടക; നാമനിര്‍ദേശ പത്രിക സമര്‍പ്പണം തുടങ്ങി

by admin

ബംഗളൂരു: ഒന്നാം ഘട്ടത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്ന 14 മണ്ഡലങ്ങളില്‍ സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക സ്വീകരിച്ചു തുടങ്ങി. ഏപ്രില്‍ 26ന് തെരഞ്ഞെടുപ്പ് നടക്കുന്ന ചാമരാജ് നഗർ, മൈസൂരു- കുടക്, മാണ്ഡ്യ, ബംഗളൂരു റൂറല്‍, ബംഗളൂരു സൗത്ത്, ബംഗളൂരു സെൻട്രല്‍, ബംഗളൂരു നോർത്ത്, കോലാർ, ചിക്കബല്ലാപുര, തുമകുരു, ഹാസൻ, ചിത്രദുർഗ, ഉഡുപ്പി- ചിക്കമഗളൂരു, ദക്ഷിണ കന്നഡ മണ്ഡലങ്ങളിലാണ് വ്യാഴാഴ്ച പത്രിക സമർപ്പണം ആരംഭിച്ചത്.

ബംഗളൂരു റൂറല്‍ മണ്ഡലത്തിലെ കോണ്‍ഗ്രസിന്റെ സിറ്റിങ് സ്ഥാനാർഥി ഡി.കെ. സുരേഷ്, എൻ.ഡി.എയുടെ ഹാസൻ മണ്ഡല സ്ഥാനാർഥിയും ജെ.ഡി-എസിന്റെ സിറ്റിങ് എം.പിയുമായ പ്രജ്വല്‍ രേവണ്ണ തുടങ്ങിയവർ വ്യാഴാഴ്ച പത്രിക സമർപ്പിച്ചു. മുൻ മന്ത്രി എച്ച്‌.ഡി. രേവണ്ണയുടെ മകനുമായ പ്രജ്വല്‍ രേവണ്ണ ജെ.ഡി-എസ് അധ്യക്ഷൻ എച്ച്‌.ഡി. ദേവഗൗഡയുടെ പേരമകനാണ്. ബി.ജെ.പി- ജെ.ഡി-എസ് സഖ്യ ധാരണപ്രകാരം ജെ.ഡി-എസിന് ബി.ജെ.പി വിട്ടു നല്‍കിയ മൂന്നു സീറ്റുകളിലൊന്നാണ് ഹാസൻ. കോലാർ, മാണ്ഡ്യ എന്നിവയാണ് മറ്റു സീറ്റുകള്‍. ഏപ്രില്‍ 26ന് തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഏപ്രില്‍ അഞ്ചാണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.

ഏപ്രില്‍ എട്ടിനകം പത്രിക പിൻവലിക്കാം. രണ്ടു ഘട്ടങ്ങളിലായാണ് കർണാടകയിലെ ലോക്സഭ തെരഞ്ഞെടുപ്പ് അരങ്ങേറുക. ഉത്തര കന്നട, ശിവമൊഗ്ഗ, ദാവൻകര, ബെള്ളാരി, ഹാവേരി, ധാർവാഡ്, കൊപ്പാല്‍, ബെളഗാവി, ചിക്കോടി, ബാഗല്‍കോട്ട്, വിജയപുര, റായ്ച്ചൂർ, കലബുറഗി, ബിദർ മണ്ഡലങ്ങളില്‍ മേയ് ഏഴിന് തെരഞ്ഞെടുപ്പ് നടക്കും. 2019ല്‍ നടന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ കർണാടകയില്‍ കോണ്‍ഗ്രസും ജെ.ഡി-എസും സഖ്യമായാണ് മത്സരിച്ചത്. 28 സീറ്റില്‍ ബി.ജെ.പി- 25, കോണ്‍ഗ്രസ്- ഒന്ന്, ജെ.ഡി-എസ്- ഒന്ന്, സ്വതന്ത്ര- ഒന്ന് എന്നിങ്ങനെയായിരുന്നു ഫലം

You may also like

error: Content is protected !!
Join Our WhatsApp Group