ബംഗളൂരു: ഐ.ടി ജീവനക്കാരനായ നിഖില്‍ സോമവംശിയുടെ ആത്മഹത്യ തൊഴിലിടത്തിലെ സമ്മർദം മൂലവും ചൂഷണ തൊഴില്‍ സംസ്കാരവും മൂലമെന്ന് കർണാടക സ്റ്റേറ്റ് ഐ.ടി എംപ്ലോയീസ് യൂനിയൻ.കഴിഞ്ഞ ദിവസമാണ് ഒല കമ്ബനിയുടെ ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് വിഭാഗത്തിലെ മെഷീൻ ലേണിങ് എൻജിനീയറായിരുന്ന നിഖില്‍ സോമവംശി ആത്മഹത്യ ചെയ്തത്.മാനേജറില്‍നിന്ന് നിരന്തരമായ പീഡനങ്ങള്‍ നേരിടുന്നതിനിടയില്‍ മൂന്നു ജീവനക്കാരുടെ ജോലിഭാരം അദ്ദേഹത്തിന് അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ടെന്ന് കെ.ഐ.ടി.യു പറഞ്ഞു. ‘
‘ജീവനക്കാരെ അമിതമായി ജോലി ചെയ്യിക്കുകയും അപമാനിക്കുകയും അന്തസ്സ് നിഷേധിക്കുകയും ചെയ്യുന്ന, അങ്ങേയറ്റത്തെ ചൂഷണ സംസ്കാരം വളർത്തിയതിന് ഒല മാനേജ്മെന്റ് ഉത്തരവാദിയാണ്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഐ.ടി മേഖലയിലിത് സ്ഥിരമാണ്.എട്ടു മുതല്‍ ഒമ്ബതു മണിക്കൂർ വരെ ജോലി സമയം ഒരു മിഥ്യയായി മാറിയിട്ടുണ്ട്. കമ്ബനികള്‍ ജീവനക്കാരെ സാധാരണ സമയത്തിനപ്പുറം വാരാന്ത്യങ്ങളില്‍ പോലും യാതൊരു നഷ്ടപരിഹാരവും കൂടാതെ ജോലി ചെയ്യാൻ നിർബന്ധിക്കുന്നത് തുടരുന്നു.
ജീവനക്കാരെ സമ്മർദത്തിലാക്കുന്ന ഇത്തരം പ്രവണതകള്‍ ഗുരുതരമായ മാനസികവും ശാരീരികവുമായ പ്രശ്നങ്ങളിലേക്ക് നയിക്കുന്നുണ്ട് ”- യൂനിയൻ പത്രക്കുറിപ്പില്‍ പറഞ്ഞു.ഒലയിലെ നിയന്ത്രണാതീതവും വിഷലിപ്തവുമായ തൊഴില്‍ സംസ്കാരത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച എല്ലാവരെയും ഉത്തരവാദിത്തപ്പെടുത്തണമെന്നും കർണാടക സംസ്ഥാന ഐ.ടി എംപ്ലോയീസ് യൂനിയൻ (കെ.ഐ.ടി.യു) സർക്കാറിനോട് ആവശ്യപ്പെട്ടു.
ആരോഗ്യകരമായ തൊഴില്‍ – ജീവിത സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിന് മേഖലയിലെ വിഷലിപ്തമായ തൊഴില്‍ സംസ്കാരത്തിനെതിരായ പോരാട്ടത്തില്‍ മുന്നോട്ടുവന്ന് ഐക്യപ്പെടാൻ എല്ലാ ജീവനക്കാരും മുന്നോട്ട് വരണമെന്നും കെ.ഐ.ടി.യു ആവശ്യപ്പെട്ടു.