ബംഗളൂരു: ഷിരദി ചുരം വഴി ബംഗളൂരുവിനെയും മംഗളൂരു തുറമുഖത്തെയും ബന്ധിപ്പിക്കുന്ന പാതയിലെ തുരങ്കം നിർമാണത്തിന് അനുമതി തേടി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ഡല്‍ഹിയില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് നിവേദനം നല്‍കി.
യു.പി.എ സർക്കാറിന്റെ കാലത്ത് രൂപപ്പെട്ട ആശയം നടപടികളിലേക്ക് കടക്കാതെ കിടക്കുകയാണ്. ഷിരദി ചുരം വഴി നിലവിലുള്ള പാത ബംഗളൂരുവിനും മംഗളൂരുവിനും ഇടയിലെ പ്രധാന ലിങ്കാണ്. അമിതഭാരം കയറ്റിയ ലോറികളും എണ്ണ ടാങ്കറുകളും പതിവായി കടന്നുപോകുന്നതിനാല്‍ റോഡ് നിരന്തരം തകരുന്നത് ഇതുവഴി ഗതാഗതം ദുഷ്‍കരമാക്കുന്നു. മഴക്കാലമായാല്‍ റോഡ് തകരുന്നത് ഒഴിവാക്കാൻ ഭാരവാഹനങ്ങള്‍ക്ക് ചുരം പാതയില്‍ നിയന്ത്രണമേർപ്പെടുത്തുകയാണ് പതിവ്. ഇത് ചരക്കുനീക്കത്തെ പ്രതികൂലമായി ബാധിക്കുന്നു.
ദേശീയപാത 75ല്‍ മറനഹള്ളി മുതല്‍ അഡ്ഡഹോളെ വരെയാണ് തുരങ്കപാത നിർമിക്കേണ്ടത്. കർണാടകയുടെ വ്യാപാര, വ്യവസായിക വളർച്ച ത്വരിതപ്പെടുത്താൻ തുരങ്കപാത ഉതകുമെന്ന് നിവേദനത്തില്‍ പറഞ്ഞു. ദേശീയപാത 275ല്‍ മൈസൂരുവിലെ മണിപ്പാല്‍ ആശുപത്രി കവലയില്‍ മേല്‍പാലം, ബെളഗാവി ജില്ലയിലെ ഗോകക് വെള്ളച്ചാട്ടത്തില്‍ കേബ്ള്‍ കാർ, ബെളഗാവി ജില്ലയില്‍ കിറ്റൂർ-ബൈലഹൊൻഗല്‍ പാത വികസനം, കലബുറഗി, റായ്ചൂർ ബൈപാസ് നിർമാണം, ദേശീയപാത 373ല്‍ ബെലൂർ-ചിക്കമഗളൂരു ഭാഗം വീതികൂട്ടല്‍, ദേശീയപാത 150 എയില്‍ ചാളക്കര ടൗണ്‍ ഒറ്റത്തവണ നവീകരണം എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
കേരളവുമായി ബന്ധിപ്പിക്കുന്ന കല്‍പറ്റ-മാനന്തവാടി-കർണാടക എച്ച്.ഡി കോട്ട-ജയപുര റോഡ് അഭിവൃദ്ധിപ്പെടുത്താനുള്ള പ്രത്യേക നിർദേശങ്ങള്‍ സമർപ്പിച്ചു. ബെളഗാവി-ഹുൻഗുണ്ട്-റായ്ചൂർ (ദേശീയപാത 748 എ) ഇടനാഴി, ബംഗളൂരു-ചെന്നൈ അതിവേഗ പാത, സൂറത്-ചെന്നൈ അതിവേഗ പാത, ബംഗളൂരു സിറ്റിയില്‍ സാറ്റലൈറ്റ് ടൗണ്‍ റിങ് റോഡ് എന്നിവയും നിവേദനത്തില്‍ ഇടം നേടി. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഊർജ മന്ത്രി കെ.ജെ. ജോർജ്, പൊതുമരാമത്ത് മന്ത്രി സതീഷ് ജർകിഹോളി, ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര എന്നിവർ നിവേദകസംഘത്തില്‍ ഉണ്ടായിരുന്നു. ശനി, ഞായർ, തിങ്കള്‍ ദിവസങ്ങളിലായി മുഖ്യമന്ത്രിയും സംഘവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിവിധ വകുപ്പ് മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തും.
കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി കർണാടകയില്‍നിന്നുള്ള എൻ.ഡി.എ എം.പിമാരുമായും കൂടിക്കാഴ്ച നടത്തി. വികസനത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയമില്ലെന്നും കർണാടകക്കായി ഒന്നിച്ചു പ്രവർത്തിക്കണമെന്നും അദ്ദേഹം എം.പിമാരെ ഉണർത്തി. കർണാടകയില്‍നിന്നുള്ള അഞ്ച് എം.പിമാർ കേന്ദ്ര മന്ത്രിസഭയിലുണ്ട്. നിർമല സീതാരാമൻ, പ്രള്‍ഹാദ് ജോഷി, എച്ച്.ഡി. കുമാരസ്വാമി, വി. സോമണ്ണ, ശോഭ കരന്ദ്‍ലാജെ എന്നിവരാണ് മന്ത്രിമാർ.