ബെംഗളൂരു : കർണാടകത്തിൽ പ്രീ യൂണിവേഴ്സിറ്റി കോളേജ് പ്രിൻസിപ്പൽമാരും ഇനി ബാലവിവാഹ നിരോധന ഓഫീസർമാർ. ഇതുസംബന്ധിച്ച് വനിത-ശിശുക്ഷേമ വകുപ്പ് ഉത്തരവിറക്കി.പ്രീ യൂണിവേഴ്സിറ്റി കോളേജുകളിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത കുട്ടികളുടെ വിവാഹം തടയാൻ പ്രിൻസിപ്പൽമാർക്ക് ഇനി കഴിയും.വിവരംലഭിക്കുമ്പോഴേക്കും ഇടപെടാനാകും. പോലീസുമായി ബന്ധപ്പെട്ട് കുറ്റവാളികളുടെപേരിൽ നിയമനടപടി സ്വീകരിക്കുകയും ചെയ്യാം. സംസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത കുട്ടികളുടെ വിവാഹം വർധിക്കുന്നകാര്യം കണക്കിലെടുത്താണ് വനിത-ശിശുക്ഷേമ വകുപ്പിൻ്റെ നടപടി. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ വിവാഹവുമായി ബന്ധപ്പെട്ട് 2023-24 കാലത്ത് സംസ്ഥാനത്ത് 719 കേസാണ് രജിസ്റ്റർചെയ്തത്.
തൊട്ടുമുൻവർഷം 328 കേസായിരുന്നു. പ്രീ യൂണിവേഴ്സിറ്റി കോളേജ് പ്രിൻസിപ്പൽമാർക്കൊപ്പം ജില്ലാതലത്തിൽ പ്രവർത്തിക്കുന്ന ചൈൽഡ് പ്രൊട്ടക്ഷൻ ഡയറക്‌ടർമാർ, ചൈൽഡ് ഹെൽപ്പ്ലൈൻ ജില്ലാ കോഡിനേറ്റർമാർ എന്നിവരെയും ബാലവിവാഹ നിരോധന ഓഫീസർമാരാക്കാമെന്ന് ഉത്തരവ് നിർദേശിക്കുന്നു. നിലവിൽ ഡെപ്യൂട്ടി കമ്മിഷണർമാർ (കളക്‌ടർമാർ), ജില്ലാ പോലീസ് മേധാവികൾ, ജില്ലാ സാമൂഹികക്ഷേമ ഓഫീസർമാർ, റെവന്യു ഓഫീസർമാർ, ബ്ലോക്ക് എജുക്കേഷൻ ഓഫീസർമാർ, പ്രൊട്ടക്ഷൻ ഓഫീസർമാർ, തഹസിൽദാർമാർ, സ്കൂൾ പ്രധാനാധ്യാപകർ എന്നിവരാണ് ബാലവിവാഹ നിരോധന ഓഫീസർമാർ.
ഭയം തോന്നുന്നു, ഓടിപ്പോകുന്നില്ല’; വധഭീഷണിയുണ്ടെന്ന് രണ്‍ബീര്‍ അല്ലാബാഡിയ
റിയാലിറ്റി ഷോയിലെ അശ്ലീല പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെ തനിക്ക് വധഭീഷണിയുണ്ടെന്ന് യുട്യൂബര്‍ രണ്‍ബീര്‍ അല്ലാബാഡിയ.എനിക്ക് ഭയം തോന്നുന്നു. പക്ഷേ, ഞാന്‍ ഓടിപ്പോകുന്നില്ല എന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ രണ്‍ബീര്‍ പറഞ്ഞു.എന്നെ കൊല്ലാനും കുടുംബത്തെ വേദനിപ്പിക്കാനും ആഗ്രഹിക്കുന്നുവെന്ന് പറയുന്ന ആളുകളില്‍ നിന്ന് വധഭീഷണിയുണ്ട്. ചിലര്‍ രോഗികളായി വേഷമിട്ട് അമ്മയുടെ ക്ലിനിക്കില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചു. എനിക്ക് ഭയം തോന്നുന്നു. എന്തുചെയ്യണമെന്ന് അറിയില്ല. പക്ഷേ, ഞാന്‍ ഓടിപ്പോകുന്നില്ല. ഇന്ത്യയിലെ ഓഫീസിലും പൊലീസിലും നീതിന്യായ വ്യവസ്ഥയിലും പൂര്‍ണ വിശ്വാസമുണ്ടെന്നും രണ്‍ബീര്‍ പറഞ്ഞു.
ബീയര്‍ ബൈസെപ്‌സ് എന്ന യൂട്യൂബ് ചാനലിലൂടെ പ്രശസ്തനായ രണ്‍ബീര്‍ അല്ലാബാഡിയ ഹാസ്യനടന്‍ സമയ് റെയ്‌നയുടെ ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് പരിപാടിയില്‍ മാതാപിതാക്കളേയും ലൈംഗികതയെയും കുറിച്ച് നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്.ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ അല്ലാബാഡിയ ക്ഷമ പറഞ്ഞു. ഇന്‍ഫ്‌ളുവന്‍സര്‍മാരായ അപൂര്‍വ മുഖിജ, ആശിഷ് ചഞ്ച്ലാനി എന്നിവരുള്‍പ്പെടെ 7 പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഷോയില്‍ പങ്കെടുത്തവരടക്കം 40 പേര്‍ക്ക് സൈബര്‍ പൊലീസ് നോട്ടിസ് നല്‍കിയിരുന്നു.
സമയ് റെയ്‌ന നിലവില്‍ യുഎസിലാണെന്നും പൊലീസിന് മുന്നില്‍ ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ബിജെപി നേതാവ് മൃണാള്‍ പാണ്ഡെ നല്‍കിയ പരാതിയെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് അല്ലാബാഡിയയ്‌ക്കെതിരെ മുംബൈ പൊലീസ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉള്‍പ്പെടെയുള്ളവര്‍ ഇയാള്‍ക്കെതിരെ രംഗത്തു വന്നിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ യുട്യൂബര്‍ അല്ലാബാഡിയയ്‌ക്കെതിരെ കേസെടുത്തു.