ബെംഗളൂരു : കർണാടകത്തിൽ മേയ് മാസത്തിൽലഭിച്ചത് റെക്കോഡ് മഴയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. കഴിഞ്ഞ 125 വർഷത്തിനിടെ മേയിൽ ഇത്രയും മഴ ലഭിക്കുന്നത് ആദ്യമായാണെന്നും അദ്ദേഹം പറഞ്ഞു. മഴക്കാലമുന്നൊരുക്കത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ വിലയിരുത്താൻ വിവിധ ജില്ലകളിലെ ഡെപ്യൂട്ടി കമ്മിഷണർമാരുടെയും ജില്ലാപഞ്ചായത്ത് സിഇഒമാരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇത്തവണ സാധാരണത്തേക്കാളധികം മഴ ലഭിച്ചതായും അദ്ദേഹം അറിയിച്ചു.മഴക്കെടുതികളിൽ സഹായത്തിനുള്ള ഫണ്ട് വേണ്ടത്ര ലഭ്യമാണ്.
ആയിരം കോടി രൂപയിലധികം സംസ്ഥാന ഡിസാസ്റ്റർ റെസ്പോൺസ് ഫണ്ട് നിലവിലുണ്ട്. കനത്മഴയിൽ വീടുകൾക്ക് നാശമുണ്ടായാൽ ഉടൻ നഷ്‌ടപരിഹാരം നൽകും.ഇതിനുള്ള മാർഗനിർദേശങ്ങൾ ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. വീട് പൂർണമായും നശിച്ചാൽ 1.20 ലക്ഷം രൂപ ഉടമയ്ക്ക് ഉടൻ നൽകും.
മണ്ണിടിച്ചിൽസാധ്യതാ മേഖലയിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നത് ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കും.വെള്ളപ്പൊക്കമുണ്ടായാൽ കൈകാര്യംചെയ്യാൻ ഗ്രാമപ്പഞ്ചായത്തുകൾതോറും വിവിധ വകുപ്പുകളെ യോജിപ്പിച്ചുള്ള ടാസ്‌ക് ഫോഴ്‌സിന് രൂപംനൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ചീഫ് സെക്രട്ടറി ശാലിനി രജനീഷ്, മന്ത്രിമാർ തുടങ്ങിയവരും സംബന്ധിച്ചു.↑
മംഗളൂരുവില്‍ വീടുകള്‍ക്കുമേല്‍ മണ്ണിടിഞ്ഞു വീണു കുട്ടികളടക്കം നാലുപേര്‍ മരിച്ചു
മംഗളൂരുവില്‍ രണ്ടിടങ്ങളിലായി വീടുകള്‍ക്കുമേല്‍ മണ്ണിടിഞ്ഞുവീണ് മൂന്നു കുട്ടികളടക്കം നാലുപേർ മരിച്ചു.ഉള്ളാള്‍ മൊണ്ടേപ്പദവില്‍ വീടിനു മുകളില്‍ മണ്ണിടിഞ്ഞുവീണുണ്ടായ അപകടത്തില്‍ കാന്തപ്പ പൂജാരിയുടെ ഭാര്യ പ്രേമ (58), ഇവരുടെ മകൻ സീതാറാമിന്‍റെ മക്കളായ ആര്യൻ (മൂന്ന്), ആരുഷ് (രണ്ട്) എന്നിവരാണു മരിച്ചത്.കുട്ടികളുടെ അമ്മ അശ്വിനിക്ക് ഗുരുതരമായി പരിക്കേറ്റു. ദേർലക്കട്ടെയ്ക്കു സമീപം ബെല്ലുഗ്രാമയില്‍ മറ്റൊരു വീടിനുമേല്‍ കുന്നിടിഞ്ഞുവീണുണ്ടായ അപകടത്തില്‍ ആറുവയസുകാരി നയീമയാണു മരിച്ചത്.
ഇന്നലെ പുലർച്ചെ ഒരുമണിയോടെയുണ്ടായ മണ്ണിടിച്ചിലില്‍ തകർന്ന വീടിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ അകപ്പെട്ട അശ്വിനിയെയും മക്കളെയും 11 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെടുക്കാനായത്. ആര്യൻ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു.ഇളയ കുട്ടി ആരുഷിനെ മാറോടു ചേർത്തുപിടിച്ച നിലയിലാണ് അശ്വിനിയെ പുറത്തെടുത്തത്. കുട്ടികളെയെങ്കിലും രക്ഷപ്പെടുത്തണമെന്ന് അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് അശ്വിനി വിളിച്ചുപറയുന്നതിന്‍റെ വീഡിയോ പുറത്തുവന്നിരുന്നു.
ഒരു കുട്ടിയുടെ ശബ്ദവും പുറത്തു കേട്ടിരുന്നു. എന്നാല്‍ കനത്ത മഴയും മണ്ണിടിച്ചിലും മൂലം രക്ഷാപ്രവർത്തനങ്ങള്‍ പലതവണ തടസപ്പെടുകയായിരുന്നു. കാന്തപ്പ പൂജാരി, മകൻ സീതാറാം എന്നിവർക്കും പരിക്കേറ്റു.ബെല്ലുഗ്രാമയിലെ നൗഷാദിന്‍റെ വീടിനു സമീപമുള്ള കുന്നിന്‍റെ ഒരു ഭാഗവും നേരത്തേ കുന്നിടിച്ച ഭാഗത്തെ പാർശ്വഭിത്തിയും വീടിനു മുകളിലേക്ക് പതിച്ചുണ്ടായ അപകടത്തിലാണ് മകള്‍ നയീമ മരിച്ചത്.വീടിന്‍റെ കിടപ്പുമുറിയുടെ ജനാല തകർന്ന് മണ്ണും കല്ലുകളും ഉറങ്ങിക്കിടന്ന പെണ്‍കുഞ്ഞിനുമേല്‍ പതിക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.