ബെംഗളൂരു: മഴയെത്തുടർന്ന് റോഡുകളിൽ കുഴികളുണ്ടാകുന്നത് സ്വാഭാവികമാണെന്നും ഇതിന് സർക്കാരിനെ വിമർശിച്ചിട്ട് കാര്യമില്ലെന്നും ആഭ്യന്തരമന്ത്രി ജി. പരമേശ്വര. റോഡുകൾ അറ്റകുറ്റപ്പണികൾ നടത്തുന്നതിനും അടിസ്ഥാനസൗകര്യ വികസനത്തിനും സർക്കാർ ഊർജിതനടപടി സ്വീകരിക്കുന്നുണ്ട്. റോഡുകളിലെ കുഴികളുടെപേരിൽ തുടർച്ചയായി സർക്കാരിനെ കുറ്റപ്പെടുത്തുന്നത് ന്യായമല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ബെംഗളൂരുവിലെ അടിസ്ഥാനസൗകര്യങ്ങൾ മോശമാണെന്ന് ചൂണ്ടിക്കാട്ടി സംരംഭകർ ഉന്നയിക്കുന്ന വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
മുംബൈ, കൊൽക്കത്ത, ന്യൂഡൽഹി തുടങ്ങിയ നഗരങ്ങളുമായി താരതമ്യംചെയ്യുമ്പോൾ ബെംഗളൂരുവിലെ ഗതാഗതനിയന്ത്രണ സംവിധാനം ഏറെ മെച്ചമാണ്.നഗരത്തിലെ ഇരുചക്രവാഹനങ്ങളുടെ എണ്ണം 70 ലക്ഷമാണ്. ഇവയെ നിയന്ത്രിക്കുകയെന്നത് ദുഷ്കരമായ ദൗത്യമാണ്. അടിസ്ഥാനസൗകര്യപ്രശ്നങ്ങൾ സർക്കാർ പരിഹരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.