കഴിഞ്ഞ വർഷം 45 കോടി രൂപ വിലമതിക്കുന്ന 4,000 കിലോഗ്രാം കഞ്ചാവ് ഉള്‍പ്പെടെ വിവിധതരം മയക്കുമരുന്നുകള്‍ പിടിച്ചെടുത്തതായും നിരവധി വിദേശ വിദ്യാർഥികള്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളില്‍ ഏർപ്പെട്ടിട്ടുണ്ടെന്നും കർണാടക ആഭ്യന്തര മന്ത്രി ജി.പരമേശ്വര പറഞ്ഞു.ബംഗളൂരു സിറ്റി പൊലീസ് കണ്ഠീരവ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ‘അന്താരാഷ്ട്ര മയക്കുമരുന്ന് ദുരുപയോഗത്തിനും അനധികൃത കടത്തിനും എതിരായ ദിനം’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മയക്കുമരുന്നിന് അടിമപ്പെട്ട് ജീവിതം നശിപ്പിക്കരുതെന്ന് പരമേശ്വര വിദ്യാർഥികളോട് അഭ്യർഥിച്ചു, ശോഭനമായ ഭാവി തകർക്കരുത്.
മയക്കുമരുന്ന് ദുരുപയോഗത്തിനും മനുഷ്യക്കടത്തിനുമെതിരെ ആഗോളതലത്തില്‍ ഒരു പ്രസ്ഥാനം നിലവിലുണ്ട്.മയക്കുമരുന്നിന് അടിമപ്പെടുന്നതിന്റെ അപകടങ്ങളെക്കുറിച്ച് അവബോധം വളർത്തിക്കൊണ്ടിരിക്കുകയാണ്. മയക്കുമരുന്ന് ഉപയോഗം മൂലമുണ്ടാകുന്ന ശാരീരികവും മാനസികവുമായ ദോഷങ്ങള്‍ ആളുകള്‍ മനസ്സിലാക്കേണ്ടതുണ്ട്. മയക്കുമരുന്ന് കടത്ത് തടയുന്നതിന് നിയമനടപടി സ്വീകരിച്ചുവരികയാണ്. എന്നാലും നിയമങ്ങള്‍ മാത്രം പോരാ. യുവാക്കളുടെ മനസ്സിനെ ആകർഷിക്കുന്നതരത്തില്‍ ബോധവത്കരണ കാമ്ബെയ്‌നുകള്‍ രൂപകല്‍പന ചെയ്തിട്ടുണ്ട്.
ഈ ശ്രമങ്ങള്‍ക്കിടയിലും പ്രശ്നം നിലനില്‍ക്കുകയാണെങ്കില്‍, നിയമനടപടി സ്വീകരിക്കും. ചില സംസ്ഥാനങ്ങളില്‍ മയക്കുമരുന്ന് വില്‍പനക്കാരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ഗുണ്ടാ നിയമപ്രകാരം കേസുകള്‍ രജിസ്റ്റർ ചെയ്യുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ കർണാടകയെ മയക്കുമരുന്ന് വിമുക്തമാക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത മുഖ്യമന്ത്രി പ്രഖ്യാപിച്ചു.മയക്കുമരുന്ന് ദുരുപയോഗത്തിന്റെ വ്യാപ്തി കാരണം പഞ്ചാബിനെ ഒരിക്കല്‍ ‘ഉഡ്ത പഞ്ചാബ്’ എന്നാണ് വിളിച്ചിരുന്നത്. നമ്മുടെ സംസ്ഥാനത്ത് അത്തരമൊരു സാഹചര്യം ഉണ്ടാകാൻ ഞങ്ങള്‍ അനുവദിക്കില്ല.
മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങള്‍ ഇല്ലാതാക്കാൻ കൂടുതല്‍ കർശനമായ തീരുമാനങ്ങള്‍ എടുക്കും,കർണാടകയില്‍ 6.5 ലക്ഷം വിദ്യാർഥികളില്‍ ബോധവത്കരണ പരിപാടികള്‍ എത്തിച്ചേർന്നിട്ടുണ്ട്. ഓരോ സ്റ്റേഷനിലെയും പൊലീസ് ഉദ്യോഗസ്ഥർ എല്ലാ മാസവും സ്കൂളുകളും കോളജുകളും സന്ദർശിച്ച് വിവരങ്ങള്‍ ശേഖരിക്കാനും സ്ഥിതിഗതികള്‍ നിരീക്ഷിക്കാനും നിർദേശം നല്‍കിയിട്ടുണ്ട്.ഓരോ കോളജിലും മയക്കുമരുന്ന് വിരുദ്ധ സമിതി രൂപവത്കരിക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാന പൊലീസ് വകുപ്പ് ഒരുതരത്തിലും വിട്ടുവീഴ്ച ചെയ്യില്ല. ഏതെങ്കിലും മയക്കുമരുന്ന് പ്രവർത്തനം ശ്രദ്ധയില്‍പെട്ടാല്‍ ജനങ്ങള്‍ ഉടൻതന്നെ ക്യുആർ കോഡ് വഴി പൊലീസിനെ അറിയിക്കണം.
ചുറ്റുപാടുകളില്‍ കാണുന്ന ഏത് നിയമവിരുദ്ധ പ്രവർത്തനങ്ങളും ആളുകള്‍ റിപ്പോർട്ട് ചെയ്യണമെന്ന് പരമേശ്വര അഭ്യർഥിച്ചു.പിടിച്ചെടുത്ത 45 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് നശിപ്പിക്കുന്നതിനുള്ള പ്രക്രിയക്ക് ആഭ്യന്തരമന്ത്രി ഒരു ഓണ്‍ലൈൻ പ്ലാറ്റ്‌ഫോം വഴി പച്ചക്കൊടി കാണിച്ചു. മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് പൊലീസിന് വിവരങ്ങള്‍ നല്‍കാൻ കഴിയുന്ന ‘രക്ഷ’ ക്യു.ആർ കോഡും അദ്ദേഹം പുറത്തിറക്കി.മയക്കുമരുന്ന് ഉപയോഗത്തിന്റെ ദോഷകരമായ ഫലങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ബംഗളൂരു സിറ്റി പൊലീസുമായി സഹകരിച്ച് പ്രവർത്തിച്ച വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികളെ ആദരിക്കുകയും അവാർഡുകള്‍ നല്‍കുകയും ചെയ്തു.