ബെംഗളൂരു: സംസ്ഥാനത്ത് ലോക്ഡൗൺ വീണ്ടും നീട്ടുന്നതിനെകുറിച്ച് ജൂൺ 5ന് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി. നിലവിൽ ഇതിനെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നില്ല എന്നും പൊതുജനങ്ങൾ നിലവിലെ നിയന്ത്രണങ്ങളിൽ സഹകരിക്കുകയും കോവിഡ് കേസുകൾ കുറയുകയും ചെയ്താൽ ലോക്ഡൗൺ വീണ്ടും നീട്ടേണ്ട ആവശ്യകത ഉണ്ടാവില്ലന്നും അദ്ദേഹം വെളിപ്പെടുത്തി.

അതേസമയം ലോക്ഡൗൺ ഏർപ്പെടുത്തിയശേഷം നഗരത്തിൽ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും മറ്റുജില്ലകളിൽ കോവിഡ് കേസുകളിൽ പ്രതീക്ഷിച്ച കുറവുണ്ടായിട്ടില്ല. മേയ് 19 മുതൽ 25 വരെ സംസ്ഥാനത്തെ ആകെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.28 ശതമാനമാണെങ്കിൽ 16 ജില്ലകളിലെ പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിന് മുകളിലാണ്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ജൂൺ 30 വരെ തുടരണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയതിനെ തുടർന്നാണ് സംസ്ഥാനത്ത് ലോക്ഡൗൺ വീണ്ടും നീട്ടുന്നതിനെകുറിച്ച് അഭ്യൂഹങ്ങൾ പരന്നത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും ഓക്സിജൻ കിടക്കകൾ, ഐസിയു കിടക്കകൾ, വെന്റിലേറ്ററുകൾ, താൽകാലിക ആശുപത്രികൾ തുടങ്ങിയ സൗകര്യങ്ങൾ ആവശ്യമായ നടപടികൾ സ്വീകരിക്കണം എന്നും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു.
നിലവിൽ നിയന്ത്രണങ്ങൾ പിൻവലിച്ചാൽ വ്യാപനം ഇനിയും വർദ്ധിക്കാൻ സാധ്യതയുള്ളതിനാലാണ് ഏപ്രിൽ 29ന് പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങൾ ജൂൺ 30 വരെ തുടരണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചത്. ഉചിതമായ സമയത്ത് മാത്രമേ ലോക്ക്ഡൗൺ പിൻവലിക്കാൻ പാടുള്ളു. പിൻവലിക്കുന്ന സമയത്ത് ഘട്ടം ഘട്ടമായി വേണം പിൻവലിക്കാൻ. 10 ശതമാനം കൊവിഡ് പോസിറ്റിവിറ്റി നിരക്ക് ഉണ്ടെങ്കിൽ നിയന്ത്രണം തുടരണമെന്നും കേന്ദ്രസർക്കാരിന്റെ നിർദ്ദേശമുണ്ട്.