മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ബെല്‍ത്തങ്ങാടിയില്‍ മൂന്നു പേരുടെ ജീവനെടുത്ത പടക്ക നിർമ്മാണ ശാല ഉടമ സെയ്ദ് ബഷീറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവശേഷം രക്ഷപ്പെട്ട ഉടമയെ സുള്ള്യയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. വേനൂർ റോഡില്‍ ഗോളിയങ്ങാടിയില്‍ ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെയുണ്ടായ അപകടത്തില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് തൊഴിലാളികളായിരുന്നു മരിച്ചത്. ആവശ്യമായ ഔദ്യോഗിക അനുമതിയോ സുരക്ഷാ സംവിധാനങ്ങളോ ഇല്ലാതെയാണ് തോട്ടത്തില്‍ പടക്ക നിർമ്മാണം നടത്തിവന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി ദക്ഷിണ കന്നട ജില്ല പൊലീസ് സൂപ്രണ്ട് സി.ബി.ഋഷ്യന്ത് പറഞ്ഞു.
സ്ഫോടനം നടന്ന സ്ഥലവാസി ശാന്തി കുട്ത്യാറുവിന്റെ പരാതിയിലാണ് വേനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
മരിച്ചവരില്‍ രണ്ടു പേർ മലയാളികളും ഒരാള്‍ ഹാസൻ സ്വദേശിയും ആണെന്നാണ് പ്രാഥമിക അറിവ്.ഉടമയെ ചോദ്യം ചെയ്താല്‍ മാത്രമേ ഇവരെക്കുറിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവൂ. അപകടത്തില്‍ എ.സ്വാമി(55),എം.വർഗീസ്(68),ഹാസൻ അർസിക്കരയിലെ ചേതൻ(25) എന്നിവരാണ് മരിച്ചത്. ഹാസൻ സ്വദേശികളായ സി.ദിനേശ്(32),കെ.കിരണ്‍(30),അർസികരെയിലെ യു.കുമാർ(33),ചിക്കമരഹള്ളിയിലെ എം.കലേശ(29), കെ.പ്രേം (27),സി.കേശവ്(34) എന്നിവർക്കാണ് പരുക്കേറ്റത്.