ബെംഗളൂരു: വനിതാശിശു ക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കറുടെ വസതിയില്‍ പുലിനഖ ലോക്കറ്റിനായി പരിശോധന നടത്തി വനം വകുപ്പ് ഉദ്യോഗസ്ഥര്‍. ലക്ഷ്മിയുടെ മകൻ മൃണാള്‍ പുലിനഖ ലോക്കറ്റുള്ള മാല ധരിച്ച ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്നാണിത്. സംസ്ഥാനത്തെ ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ വസതികളില്‍ കഴിഞ്ഞ ദിവസം വനം വകുപ്പ് നടത്തിയ റെയ്ഡ് നടത്തിയതിന്റെ തുടര്‍ച്ചയായാണ് മന്ത്രിയുടെ വസതിയിലും പരിശോധന നടത്തിയത്. മൃണാള്‍ ധരിച്ചിരുന്ന പുലിനഖം ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു.
ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യാനായി വനം വകുപ്പ് നോട്ടിസും നല്‍കിയിട്ടുണ്ട്. എന്നാല്‍ മകൻ പ്ലാസ്റ്റിക് കൊണ്ടു നിര്‍മിച്ച പുലിനഖ മാതൃകയാണ് ധരിച്ചിരുന്നതെന്നും ഇത് വിവാഹ സമ്മാനമായി ലഭിച്ചതാണെന്നും ലക്ഷ്മി ഹെബ്ബാള്‍ക്കര്‍ പറഞ്ഞു. ചെറുപ്പം മുതല്‍ക്കേ ഇത്തരത്തില്‍ പ്ലാസ്റ്റിക്കിലുള്ള മറ്റൊരു ചെറിയൊരു പുലിനഖ ലോക്കറ്റ് കൂടി മൃണാള്‍ ധരിച്ചിരുന്നു. ഒരു മൃഗത്തെയും കൊല്ലുന്നത് തനിക്ക് ഇഷ്ടമല്ലെന്നും കടുവയും പുലിയുമൊക്കെ വംശനാശം വരാതെ സംരക്ഷിക്കപ്പെടേണ്ട വന്യജീവികളാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.