ഷിരൂർ: കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനത്തിലേർപ്പെട്ട കേരളത്തില്‍ നിന്നുള്ളവരോട് ഉടൻ മടങ്ങി പോകണമെന്ന് കർണാടക പൊലീസ്. അരമണിക്കൂറിനകം മടങ്ങിയില്ലെങ്കില്‍ ലാത്തി വീശുമെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
രഞ്ജിത് ഇസ്രയേല്‍ നേതൃത്വം നല്കുന്ന മലയാളി രക്ഷാ സംഘത്തോടാണ് മടങ്ങാൻ ആവശ്യപ്പെട്ടത്. സൈന്യത്തിന്റെ നിർദേശ പ്രകാരമാണ് ഉത്തരവെന്നും പൊലീസ് മേധാവി അറിയിച്ചു.രക്ഷാപ്രവർത്തകർ സൈന്യത്തിന്റെ പ്രവർത്തനത്തിന് തടസ്സം നില്‍ക്കുന്നുവെന്നാണ് ഉയരുന്ന പ്രധാന ആരോപണം.
അതെസമയം ദൗത്യം പൂർത്തീകരണത്തിലേക്ക് നീങ്ങുകയാണെന്നും ഇത് ഉള്‍ക്കൊള്ളാൻ കഴിയാത്ത കർണാടക പൊലീസ് ഉദ്യോഗസ്ഥർ നടത്തുന്ന ‘ഷോ’ ആണ് ഇതിന് പിന്നിലെന്നുമാണ് കേരളത്തില്‍ നിന്ന് എത്തിയ രക്ഷാപ്രവർത്തകരുടെ പ്രതികരണം.രക്ഷാപ്രവർത്തത്തിലേർപ്പെട്ട രഞ്ജിത് ഇസ്രയേലിനെ പിടിച്ചിറക്കി പൊലീസ് തള്ളി മാറ്റിയെന്നും ആക്ഷേപമുണ്ട്.
ഷിരൂരില്‍ മണ്ണിടിച്ചിലില്‍ പെട്ട് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിലാണ് ഏഴാം ദിവസത്തിലും പുരോഗമിക്കുന്നത്. കരയില്‍ എട്ടുമീറ്റർ താഴ്ചയില്‍ ലോഹ സാന്നിധ്യമുള്ളതായി റഡാല്‍ സിഗ്നല്‍ ലഭിച്ചിരുന്നു. ഇവിടെയാണ് ഇപ്പോള്‍ തിരച്ചില്‍ പുരോഗമിക്കുന്നത്.
തിങ്കളാഴ്ച ഡീപ് സെർച്ച് ഡിക്ടറിന്റെ സഹായത്തോടെ സൈന്യം നടത്തിയ തിരച്ചിലിനൊടുവിലാണ് രണ്ടിടത്ത് സിഗ്നല്‍ ലഭിക്കുന്നത്. എന്നാല്‍, അത് അർജുന്റെ ലോറിയാണെന്ന് ഉറപ്പിക്കാൻ കഴിയില്ല. പ്രദേശത്ത് ഇടക്കിടെ കനത്ത മഴ പെയ്യുന്നതിനാല്‍ മണ്ണ് മാറ്റല്‍ കൂടുതല്‍ ശ്രമകരമായി തുടരുകയാണ്.