ബെംഗ്ളുരു: ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ പ്രതിയായ ജാതി അധിക്ഷേപക്കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി. ഐഐഎസ്‍സിയിലെ മുൻ അധ്യാപകനാണ് ജാതി അധിക്ഷേപം നേരിട്ടെന്ന് കാണിച്ച് പരാതി നൽകിയത്. ക്രിസ് അടക്കമുള്ള ഐഐഎസ്‍സിയിലെ ഉപദേശകസമിതിയിലെ അംഗങ്ങൾക്കെതിരെയാണ് പരാതിയിൽ കേസ് റജിസ്റ്റർ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട എഫ്ഐആർ റദ്ദാക്കാൻ ഉത്തരവിട്ട ജസ്റ്റിസ് ഹേമന്ത് ചന്ദനഗൗഡരുടെ ബഞ്ച്, പരാതി ക്രിസ് അടക്കമുളളവരുടെ സൽപ്പേര് കളങ്കപ്പെടുത്താനുള്ളതെന്നും നിരീക്ഷിച്ചു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ മുൻ ഉദ്യോഗസ്ഥനായിരുന്ന ആദിവാസി ബോവി വിഭാഗത്തിൽപ്പെട്ട ദുർഗപ്പ എന്ന യുവാവിന്‍റെ പരാതിയിലാണ് നടപടി. 2014ൽ ഹണിട്രാപ്പ് കേസിൽ ഈ ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. തനിക്കെതിരെയുള്ളത് വ്യാജ ഹണിട്രാപ്പ് കേസ് ആണെന്ന് ആരോപിച്ച് ഐഐഎസ്‌സി ബോർഡ് ഓഫ് ട്രസ്റ്റി അംഗമായിരുന്ന ക്രിസ് ഗോപാലകൃഷണൻ അടക്കമുള്ളവരെ സമീപിച്ചപ്പോൾ സഹായിച്ചില്ലെന്നാണ് പരാതി.
ജാതി അധിക്ഷേപവും, ഭീഷണിയും ഉണ്ടായിട്ടും പ്രതികരിച്ചില്ലെന്നും പരാതിയിൽ പറയുന്നു. തന്നെ വ്യാജമായി ഹണി ട്രാപ്പ് കേസിൽ കുടുക്കിയെന്നും തുടർന്ന് സർവീസിൽ നിന്ന് പിരിച്ചുവിട്ടെന്നുമാണ് പരാതിയിൽ പറയുന്നത്. സിവിൽ ആൻഡ് സെഷൻസ് കോടതിയുടെ നിർദേശത്തി അടിസ്ഥാനത്തിലാണ് സദാശിവ നഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
വിധിന്യായത്തോട് പ്രതികരിച്ചുകൊണ്ട് ക്രിസ് ഗോപാലകൃഷ്ണൻ പറഞ്ഞു, “നമ്മുടെ കോടതികളിലും നീതിന്യായ വ്യവസ്ഥയിലും എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. നീതിയുക്തവും നീതിയുക്തവുമായ ഒരു വ്യവസ്ഥയില്‍ നിയമ വ്യവസ്ഥകളുടെ ദുരുപയോഗത്തിന് സ്ഥാനമില്ലെന്ന് ഈ വിധി വീണ്ടും ഉറപ്പിക്കുന്നു. ബഹുമാനപ്പെട്ട ഹൈക്കോടതി നുണകള്‍ മനസ്സിലാക്കി സത്യം ഉയർത്തിപ്പിടിച്ചതില്‍ ഞാൻ നന്ദിയുള്ളവനാണ്.”