കർണാടക ഉപരിനിയമസഭയായ ലെജിസ്ലേറ്റിവ് കൗണ്‍സിലിലെ ഒഴിവുള്ള സ്ഥാനങ്ങളിലേക്ക് നാല് അംഗങ്ങളെ നാമനിർദേശം ചെയ്തുകൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.നാലു പുതിയ അംഗങ്ങളെ നിയമിക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കി. നിയമസഭാ കൗണ്‍സിലിലേക്ക് ഡോ. ആരതി കൃഷ്ണ, രമേഷ് ബാബു, ഡോ. കെ ശിവകുമാര്‍, എഫ്എച്ച് ജക്കപ്പനവര്‍ എന്നിവരാണ് അംഗങ്ങളാകുന്നത്.കോണ്‍ഗ്രസ് നേതാക്കളായ യുബി വെങ്കിടേഷ്, പ്രകാശ് കെ റാത്തോഡ്, ജെഡി(എസ്) നേതാവ് കെഎ തിപ്പേസ്വാമി എന്നിവരുടെ കാലാവധി പൂര്‍ത്തിയായതിനാലും, ചന്നപട്ടണ ഉപതിരഞ്ഞെടുപ്പില്‍ സിപി യോഗേശ്വര്‍ രാജിവെച്ചതിനാലുമാണ് ഒഴിവുകള്‍ ഉണ്ടായത്.
കോണ്‍ഗ്രസുമായി ദീര്‍ഘകാല ബന്ധം പുലര്‍ത്തുന്ന ഡോ. ആരതി കൃഷ്ണ എന്‍ആര്‍ഐ ഫോറം വൈസ് പ്രസിഡന്റാണ്. കെപിസിസി എന്‍ആര്‍ഐ സെല്ലിന്റെ ആദ്യ ചെയര്‍പേഴ്സണായ അവര്‍ വാഷിംഗ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസിയില്‍ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ഓഫീസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിദ്യാഭ്യാസ വികസനത്തിനായി പ്രവര്‍ത്തിക്കുന്ന കൃഷ്ണ ഫൗണ്ടേഷന് മുഖേന ഗ്രാമീണ കര്‍ണാടകയില്‍ നിരവധി പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്.
മാധ്യമപ്രവര്‍ത്തകനായ ഡോ. കെ ശിവകുമാര്‍ നിലവില്‍ ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റെസിഡന്റ് എഡിറ്ററാണ്. രാഷ്ട്രീയശാസ്ത്രത്തില്‍ പിഎച്ച്ഡി നേടിയ അദ്ദേഹം ദീര്‍ഘകാലം പത്രപ്രവര്‍ത്തന രംഗത്ത് സേവനം അനുഷ്ഠിച്ചുവരുന്നു. രമേഷ് ബാബു മുന്‍ ജെഡി(എസ്) നേതാവും, നിലവില്‍ കോണ്‍ഗ്രസ് വക്താവുമാണ്. അതേസമയം, പ്രമുഖ ദളിത് നേതാവായ എഫ്എച്ച് ജക്കപ്പനവര്‍ ട്രേഡ് യൂണിയന് പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട അനുഭവസമ്ബത്തോടെയാണ് കൗണ്‍സിലിലേക്ക് വരുന്നത്.