കടുത്ത സമ്മർദ്ദങ്ങൾക്ക് ഒടുവിൽ ബെംഗളൂരു ഫക്കീർ കോളനിയിൽ നിന്ന് ഒഴിപ്പിച്ച കുടുംബങ്ങളെ കർണാടക സർക്കാർ പുനരധിവസിപ്പിക്കുന്നു. രാജീവ് ഗാന്ധി ഭവന നിർമ്മാണ പദ്ധതി പ്രകാരം ബൈപ്പനഹള്ളിയിൽ നിർമ്മിച്ച ഫ്ലാറ്റുകളിലേക്കാണ് ഇരകളെ മാറ്റുന്നത്. ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ഫക്കീർ കോളനിയിലെത്തി തീരുമാനം ഇരകളെ അറിയിക്കും.നിസ്സഹായരും നിർദ്ധരുമായ മനുഷ്യരുടെ കൂരകൾക്ക് മേൽ മണ്ണുമാന്തി യന്ത്രങ്ങൾ കയറി ഇറങ്ങിയിട്ട് പത്താം ദിനമാണ് നീതി പുലരുന്നത്. ദേശീയതലത്തിൽ തന്നെ കോൺഗ്രസ് കടുത്ത പ്രതിരോധത്തിൽ ആയതിനെത്തുടർന്ന് ഇന്നലെ മുതൽ സർക്കാർ നടപടികൾ വേഗതത്തിലാക്കി.
ഭവന നിർമാണ മന്ത്രി സമീർ അഹമ്മദ് ഖാനും മുഖ്യമന്ത്രിയുടെ രാഷ്ട്രീയ സെക്രട്ടറി നസീർ അഹമ്മദും സംഭവ സ്ഥലം സന്ദർശിച്ചു സ്ഥിതിഗതികൾ വിലയരുത്തി റിപ്പോർട്ട് നൽകി. തുടർന്നാണ് രാജീവ് ഗാന്ധി ഭവന നിർമാണ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ഫക്കീർ കോളനി, വാസീം ലേ ഔട്ട് എന്നിവിടങ്ങളിലെ ആളുകളെ ഉൾപെടുത്താൻ തീരുമാനം ആയത്. ഉച്ചയ്ക്ക് മുഖ്യമന്ത്രി സിദ്ദരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉപ മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ അടക്കം പങ്കെടുത്തു. ബൈപ്പനഹള്ളിയിൽ നിർമാണം പൂർത്തിയായ ഫ്ലാറ്റുകൾ ആണ് നൽകുക. ഫാകീർ കോളനിയിലും വസീം ലേ ഔട്ടിലുമായി 168 വീടുകൾ ഒഴിപ്പിച്ചെന്നാണ് സർക്കാർ രേഖകൾ. ഉദ്യോഗസ്ഥർ ഒഴിപ്പിക്കൽ മേഖലകളിൽ എത്തി രേഖകൾ പരിശോധിക്കുന്നത് തുടരുകയാണ്. കൊടും തണുപ്പിൽ കെട്ടിടാവശിഷ്ടങ്ങൾക്ക് ഇടയിൽ കഴിയുന്ന ആളുകൾക്ക് പ്രതീക്ഷയാണ് പുതിയ നടപടികൾ. മുഖ്യമന്ത്രി സിദ്ധരാമയ അടുത്ത ദിവസം ഡൽഹിയിൽ എത്തി കോൺഗ്രസ് ദേശീയ നേതൃത്വത്തെ കാണുന്നുണ്ട്.അതിന് മുൻപായി പ്രശ്നപരിഹാരം ഉണ്ടാക്കാനാണ് തീവ്ര ശ്രമങ്ങൾ